കണ്ണൂർ: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ച സിപഎം-ഡിവൈഎഫ്ഐ ക്രിമിനൽ പ്രതി വി.കെ. നിഷാദിനെ സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത് ഡിവൈഎഫ്ഐ (VK Nishad DYFI Vice President). കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരിയിൽ വെച്ച് നടന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ് ജയിലിൽ കഠിനതടവ് അനുഭവിക്കുന്ന പ്രതിയെ തേടി പുതിയ പദവി എത്തിയത്. ഇതേ വധശ്രമക്കേസിൽ ജയിലിലായ മറ്റൊരു പ്രതി ടി.സി.വി. നന്ദകുമാറിനെ പയ്യന്നൂർ ബ്ലോക്ക് ട്രഷററായും കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. വിചാരണക്കോടതി അതീവ ഗുരുതരമായി കണ്ടെത്തിയ കേസിൽ വി.കെ. നിഷാദിനും ടി.സി.വി. നന്ദകുമാറിനും 20 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നഗരസഭയിലേക്ക് ഡിവൈഎഫ്ഐ നിഷാദിനെ മത്സരരംഗത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ നിഷാദ് വിജയിച്ചെങ്കിലും, വിധി വന്നതിനെ തുടർന്ന് ജയിലിലായതിനാൽ ഇയാൾക്ക് ഇതുവരെ കൗൺസിലറായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കാൻ സാധിച്ചിട്ടില്ല. നാമനിർദേശപത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ, പ്രചാരണം തുടങ്ങുന്നതിന് മുൻപായിരുന്നു നവംബർ 25-ന് കോടതിയുടെ വൻ ശിക്ഷാവിധി പുറത്തുവന്നത്. സ്ഥാനാർത്ഥി ജയിലിലായതോടെ നിഷാദിന്റെ ചിത്രം മാത്രം ഫ്ലെക്സുകളിൽ വെച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യന്നൂരിൽ വോട്ട് പിടിച്ചിരുന്നത്. ശിക്ഷ അനുഭവിക്കുന്നതിനിടെ നിഷാദിന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരവധി തവണ വഴിവിട്ട് പരോൾ അനുവദിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
നേരത്തെ ടി.സി.വി. നന്ദകുമാറിനെ ജയിലിനുള്ളിൽ കിടക്കെ തന്നെ ബ്ലോക്ക് ട്രഷററാക്കിയതിനെതിരെ പൊതുസമൂഹത്തിൽ നിന്നും അണികളിൽ നിന്നും കടുത്ത വിമർശനം ഉയർന്നപ്പോൾ വിചിത്രമായ വിശദീകരണവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തെത്തിയിരുന്നു. “രാഷ്ട്രീയപ്രേരിതമായി മുൻ സർക്കാർ ചുമത്തിയ കള്ളക്കേസിൽ വിചാരണക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ വി.കെ. നിഷാദും ടി.സി.വി. നന്ദകുമാറും നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. വിചാരണക്കോടതിയുടെ ഈ തെറ്റായ വിധിക്കെതിരായി നൽകിയ അപ്പീൽ ഇപ്പോൾ ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണ്. ജനകീയ സമരങ്ങളുൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പോലീസ് ചുമത്തുന്ന ഇത്തരം കേസുകളിൽ പ്രതി ചേർക്കപ്പെടുന്നവരെയോ ശിക്ഷിക്കപ്പെടുന്നവരെയോ സംഘടനയിൽനിന്നു മാറ്റി നിർത്തുന്ന മുതലാളിത്ത സമീപനം ഒരു ഘട്ടത്തിലും ഡിവൈഎഫ്ഐ സ്വീകരിക്കാറില്ല,” എന്നായിരുന്നു നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം.
അതേസമയം സമ്മേളനത്തിൽ ഡിവൈഎഫ്ഐയുടെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുഹമ്മദ് അഫ്സലിനെ വീണ്ടും തിരഞ്ഞെടുത്തു. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. അനുശ്രീയാണ് പുതിയ പ്രസിഡന്റ്. മുഹമ്മദ് സിറാജിനെ പുതിയ ജില്ലാ ട്രഷററായും സമ്മേളനം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ക്രിമിനൽ കേസ് പ്രതികളെ ഉന്നത പദവികളിൽ അവരോധിച്ചതിനെതിരെ വരും ദിവസങ്ങളിൽ കണ്ണൂരിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉയർന്നേക്കും.
Story Summary:
The DYFI Kannur District Conference held in Thalassery has elected V.K. Nishad, a convict serving a 20-year prison sentence for attempting to murder police officers using bombs, as its new District Vice President. Another convict in the same case, T.C.V. Nandakumar, was earlier elected as the Payyannur Block Treasurer. DYFI defended the move, calling the case politically motivated.

