മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറിന്റെ (Ajit Pawar death) അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയാരോപിച്ച് സഞ്ജയ് റാവുത്തും കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ബി.ജെ.പിയുടെ അഴിമതി രേഖകൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉണ്ടായ അപകടത്തിൽ നിഗൂഢതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ശരദ് പവാറിനൊപ്പം ചേരാൻ അജിത് പവാർ തീരുമാനിച്ചിരുന്നു. 1995-99 കാലത്തെ ബി.ജെ.പി അഴിമതി ഫയലുകൾ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി പത്താം ദിവസം മരണം സംഭവിച്ചത് യാദൃശ്ചികമല്ലെന്ന് റാവുത്ത് പറഞ്ഞു. അപകടത്തിൽപ്പെട്ട വിമാനത്തിന് മെയിന്റനൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും സഞ്ജയ് റാവുത്ത് (ശിവസേന യു.ബി.ടി) ചൂണ്ടിക്കാട്ടി.
അതേസമയം , വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് പൈലറ്റിനെ മാറ്റിയത് എന്തിനാണെന്ന് കോൺഗ്രസ് ചോദിച്ചു. അജിത് പവാറിന്റെ സംസ്കാര ചടങ്ങുകൾ പോലും പൂർത്തിയാകുന്നതിന് മുൻപ് ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിലെ തിടുക്കത്തെയും വിജയ് വഡെറ്റിവർ (കോൺഗ്രസ്) ചോദ്യം ചെയ്തു.
എൻ.സി.പി (അജിത് വിഭാഗം) നേതാവ് അമോൽ മിത്കാരിയും അന്വേഷണം ആവശ്യപ്പെട്ടു. അപകടസ്ഥലത്തുനിന്ന് അജിത് പവാറിന്റെ വാച്ച് കണ്ടെടുക്കാൻ കഴിയാത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം , പ്രതിപക്ഷ ആരോപണങ്ങളെ ബി.ജെ.പി തള്ളി. ഒരാളുടെ മരണം പോലും സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന സഞ്ജയ് റാവുത്തിന്റെ നടപടി തരംതാണതാണെന്ന് ബി.ജെ.പി എം.എൽ.സി ചിത്ര വാഗ് പ്രതികരിച്ചു.
ശരദ് പവാർ ഇത് അപകടമരണമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഈ മരണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.

