തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധയിനം പകർച്ചപ്പനികളും പനി മരണങ്ങളും വർദ്ധിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു (Kerala fever outbreak updates). ഇന്ന് മാത്രം സംസ്ഥാനത്ത് 95 പേർക്കാണ് ഡെങ്കിപ്പനി (Dengue Fever) സ്ഥിരീകരിച്ചത്. ഇതിന് പുറമേ വിവിധ പകർച്ചവ്യാധികൾ ബാധിച്ചും പേവിഷബാധയേറ്റും ഇന്ന് നാല് പേർക്ക് ജീവൻ നഷ്ടമായതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
അമീബിക് മസ്തിഷ്‌കജ്വരം (Amebic Meningoencephalitis), ഇൻഫ്‌ളുവൻസ, എലിപ്പനി (Leptospirosis) എന്നീ രോഗങ്ങൾ ബാധിച്ചാണ് മൂന്ന് പേർ മരിച്ചത്. കൂടാതെ, പേ വിഷബാധയെ (Rabies) തുടർന്ന് ഇന്ന് ഒരാളും മരണപ്പെട്ടു. ഈ മാസം മാത്രം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 1802 ആയി ഉയർന്നിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ ആകെ പനി ബാധിതരുടെ എണ്ണം 9817 ആണ്.
ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനിയും മഞ്ഞപ്പിത്തവും (Hepatitis) വൻതോതിൽ പടരുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് മാത്രം 11 പേർക്ക് എലിപ്പനിയും 19 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ഇതിനിടയിൽ പകർച്ചപ്പനിക്കൊപ്പം വില്ലനായി ഷിഗെല്ല (Shigella) ബാധയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ എട്ട് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിൽ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്. വയനാട് ജില്ലയിൽ രണ്ട് പേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതവുമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
മഴ ശക്തമായ സാഹചര്യത്തിൽ ഈ രോഗവ്യാപനം (Disease Outbreak) പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് സംസ്ഥാനത്തുടനീളം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉറവിട നശീകരണത്തിലൂടെയുള്ള കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും കുടിവെള്ള സ്രോതസ്സുകൾ നിർബന്ധമായും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കാനും അധികൃതർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. പനി ബാധിച്ചാൽ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരരുതെന്നും, തൊട്ടടുത്തുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിൽ അടിയന്തരമായി ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

