ബെട്ടിയ: ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിലിൽ പ്രകോപിതയായി അമ്മ കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തി (Bihar shocker mother kills baby). ഇതിന് പിന്നാലെ ഇതേ ആയുധം ഉപയോഗിച്ച് യുവതി സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കും ശ്രമിച്ചു. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ഗോപാൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബർക്ക ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം അരങ്ങേറിയത്. പൂജ കുമാരി എന്ന ആറുമാസം പ്രായമുള്ള പെൺകുഞ്ഞാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് സുനിൽ ദാസ് ചണ്ഡീഗഢിൽ കരാർ തൊഴിലാളിയാണ്. സംഭവസമയം സുനിലിന്റെ ഭാര്യ സീമാ ദേവിയും കുഞ്ഞും സുനിലിന്റെ മാതാവ് സരസ്വതി ദേവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രിയിൽ ഇവർ കിടന്നിരുന്ന മുറിയിൽ നിന്ന് പെട്ടെന്ന് കുഞ്ഞിന്റെയും മരുമകളുടെയും ഭയനാകമായ നിലവിളി ശബ്ദം കേട്ടാണ് മുത്തശ്ശി സരസ്വതി ദേവി ഓടിയെത്തിയത്.
അവർ മുറിയുടെ വാതിൽ തുറന്നപ്പോൾ കണ്ടത് കഴുത്തറുക്കപ്പെട്ട് രക്തത്തിൽ കുളിച്ചുകിടക്കുന്ന പേരക്കുട്ടിയെയും, കയ്യിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് സ്വന്തം കഴുത്തറുക്കാൻ ശ്രമിക്കുന്ന മരുമകൾ സീമാ ദേവിയെയുമാണ്. പരിഭ്രാന്തയായ സരസ്വതി ദേവി ജീവൻ പണയപ്പെടുത്തി ഉടൻ തന്നെ സീമയുടെ കൈയിൽ നിന്ന് അരിവാൾ ബലമായി പിടിച്ചുവാങ്ങുകയും ബഹളം വെച്ച് നാട്ടുകാരെ കൂട്ടുകയുമായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് ഗോപാൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) അങ്കിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസ് കുഞ്ഞിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ സീമാ ദേവിയെ ഉടൻ തന്നെ പൊലീസ് കാവലിൽ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും അടിയന്തര ശസ്ത്രക്രിയയിലൂടെ തുന്നലുകൾ ഇടേണ്ടി വന്നതായും ഡോക്ടർമാർ അറിയിച്ചു.
മുത്തശ്ശി സരസ്വതി ദേവി നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെ പൊലീസ് സീമാ ദേവിക്കെതിരെ കൊലപാതക കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ചോരപുരണ്ട അരിവാൾ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് കടുത്ത മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് സൂചനയെന്ന് എസ്.എച്ച്.ഓ അങ്കിത് കുമാർ വ്യക്തമാക്കി. എങ്കിലും വിശദമായ സൈക്യാട്രിക് പരിശോധനയ്ക്കും ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചതിനും ശേഷം മാത്രമേ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
Story Summary: In a tragic incident in West Bengal’s Paschim Champaran district, Bihar, a mother named Seema Devi slit the throat of her 6-month-old crying baby girl, Pooja Kumari, before attempting suicide with the same sickle. Police have registered an FIR based on the grandmother’s statement.

