ബംഗളൂരു: കർണാടകയിലെ മൈസൂരു നഗരത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോപബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു (Mysuru restopub fire accident). അപകടത്തിൽ പബ് ഉടമയടക്കം ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പബ്ബിലെ ജീവനക്കാരായ ഡാർജിലിംഗ് സ്വദേശി സാഹിൻ (26), നേപ്പാൾ സ്വദേശി പ്രകാശ് (24) എന്നിവരാണ് തീപിടിത്തത്തിൽ ശ്വാസംമുട്ടിയും പൊള്ളലേറ്റും മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ജീവനക്കാരായ സോനു, രമേഷ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ് എന്നിവർക്കും പബ്ബിന്റെ ഉടമ പ്രീതം പുമീതിനുമാണ് പരിക്കേറ്റത്. ഇവരെല്ലാവരും നിലവിൽ മൈസൂരുവിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് മെഡിക്കൽ സംഘം നൽകുന്ന വിവരം.
കെട്ടിടത്തിനുള്ളിൽ ജീവനക്കാർ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി വൻതോതിൽ പുകയുയരുകയും തീ പടരുകയും ചെയ്തത്. ഉള്ളിലുണ്ടായിരുന്ന ആഡംബര ഫർണിച്ചറുകളിലേക്കും ഡെക്കറേഷൻ സാധനങ്ങളിലേക്കും തീ അതിവേഗം പടർന്നതോടെ ജീവനക്കാർ അകത്ത് കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിശമന സേനയുടെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് പ്രാഥമികമായി തീപിടിത്തത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്. റെസ്റ്റോപബ്ബിൽ ആവശ്യമായ അഗ്നിശമന സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി ഒരുക്കിയിരുന്നുവോ എന്ന കാര്യം പോലീസും ഫയർഫോഴ്സ് അധികൃതരും സംയുക്തമായി പരിശോധിച്ച് വരികയാണ്. സംഭവത്തിൽ മൈസൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: Two employees were killed and six others, including the owner, were injured in a massive fire at a restobar in Mysuru, Karnataka. The deceased have been identified as Sahin (26) from Darjeeling and Prakash (24) from Nepal. The injured individuals, including pub owner Preetham Pumeeth, are undergoing treatment at a hospital. Police and fire officials are investigating the cause of the fire.

