കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ ദൃശ്യങ്ങൾ പകർത്താൻ തള്ളിക്കയറിയ ഓൺലൈൻ മാധ്യമങ്ങൾക്കും യൂട്യൂബർമാർക്കുമെതിരെ രൂക്ഷവിമർശനവുമായി നിർമാതാവ് സുപ്രിയ മേനോൻ (Chandu Salim Kumar angry at media). ചടങ്ങുകൾക്കിടയിൽ കുടുംബാംഗങ്ങളെപ്പോലും ശ്വാസം വിടാൻ അനുവദിക്കാതെ ക്യാമറകളുമായി വളഞ്ഞ യൂട്യൂബ് ചാനലുകളുടെ പെരുമാറ്റം കടുത്ത അതിക്രമമാണെന്ന് സുപ്രിയ ചൂണ്ടിക്കാട്ടി. ഇരയെ ലക്ഷ്യമാക്കി അടുത്തേക്ക് കുതിക്കുന്ന കഴുകന്മാരെപ്പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും ഇത് പത്രപ്രവർത്തനമല്ല, അശ്ലീലം നിറഞ്ഞ പ്രദർശനപരതയാണെന്നും സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംസ്കാരച്ചടങ്ങിനിടെ ക്യാമറകളും മൈക്കുകളുമായി തള്ളിക്കയറിയവരോട് സലിംകുമാറിന്റെ മകൻ ചന്തു പൊട്ടിത്തെറിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക കൂടിയായിരുന്ന സുപ്രിയ മേനോന്റെ പ്രതികരണം.
“വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ തിരക്കുകൂട്ടുന്നു; ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തേക്കെത്തുന്ന കഴുകന്മാരെപ്പോലെ. കുറച്ച് സ്ഥലം ലഭിക്കാൻ ആ മകൻ നിലവിളിക്കുന്നു, അവരോട് പിന്നോട്ട് മാറാൻ ആവശ്യപ്പെടുന്നു, ഒന്ന് സമാധാനത്തോടെ കരയാൻ പോലും അനുവദിക്കാതെ… നാം എന്തായിത്തീർന്നിരിക്കുന്നു?” സുപ്രിയ ചോദിക്കുന്നു.
എല്ലാം തത്സമയം അറിയാനുള്ള ജനങ്ങളുടെയും മാധ്യമങ്ങളുടെയും ആർത്തി മൂലം എല്ലാവിധ മര്യാദകളും അച്ചടക്കവും ഇവിടെ ഉപേക്ഷിക്കപ്പെടുകയാണെന്ന് സുപ്രിയ പറഞ്ഞു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്നും അവർക്ക് ഇതിനകം തന്നെ താങ്ങാനാകാത്ത വേദനയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾ സ്വയം നിയന്ത്രണവും ദിശാബോധവും കാണിക്കണമെന്നും, വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം രീതികൾ പത്രപ്രവർത്തനമല്ലെന്നും സുപ്രിയ മേനോൻ തുറന്നടിച്ചു.
സലിംകുമാറിന്റെ ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചടങ്ങുകൾ നടക്കുമ്പോൾ തൊട്ടടുത്ത് വന്ന് ക്യാമറകൾ വെച്ചവരോട് മാറിനിൽക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരും അനുസരിക്കാതെ വന്നതോടെയാണ് മകൻ ചന്തുവിന് നിയന്ത്രണം നഷ്ടപ്പെട്ടത്. “എന്താണ് നിങ്ങൾക്ക് വേണ്ടത്, എല്ലാവരും കുറച്ച് മാറി നിൽക്കാനല്ലേ പറഞ്ഞത്” എന്ന് ചന്തു രോഷത്തോടെ വിളിച്ചുപറയുന്ന ദൃശ്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഓൺലൈൻ ചാനലുകളുടെ അതിരുകടന്ന ഇടപെടലുകൾക്കെതിരെ സിനിമാ മേഖലയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Story Summary: Producer Supriya Menon strongly criticized YouTubers and online channels for breaching privacy during actor Salim Kumar’s funeral. Her response followed a viral video of Salim Kumar’s son, Chandu, losing his temper at media personnel who crowded around the grieving family. Supriya described the media frenzy as “vulture-like behavior” and stated it was sensated exhibitionism, not journalism.

