ആലുവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിദേശികൾക്കായി വേറിട്ടൊരു പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു (World Environment Day Rajagiri Hospital). ആശുപത്രിയോട് ചേർന്നുള്ള പച്ചപ്പുനിറഞ്ഞ കൃഷിത്തോട്ടത്തിൽ വെച്ച് നടന്ന പരിപാടിയിൽ കേരളത്തിന്റെ തനത് ശൈലിയിലുള്ള പാളത്തൊപ്പികൾ ധരിച്ചാണ് വിദേശികൾ എത്തിയത്. ഒമാൻ, ന്യൂസിലാൻഡ്, ശ്രീലങ്ക, മാലിദ്വീപ് ഉൾപ്പെടെ പന്ത്രണ്ടോളം വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികളും അവരുടെ ബന്ധുക്കളും പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു.
ആശുപത്രിയുടെ ഫാമിൽ വിളഞ്ഞുനിന്ന റംബൂട്ടാൻ, ചാമ്പക്ക എന്നിവ അവർ നേരിട്ട് വിളവെടുക്കുകയും ആ സുന്ദര നിമിഷങ്ങൾ സെൽഫികളിൽ പകർത്തുകയും ചെയ്തു. തുടർന്ന് കൃഷിത്തോട്ടത്തിൽ പുതിയ റംബൂട്ടാൻ തൈകൾ നട്ടുകൊണ്ടാണ് വിദേശികൾ പരിസ്ഥിതി ദിന സന്ദേശം കൈമാറിയത്.
രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻസ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ പരിപാടികൾക്ക് നേതൃത്വം നൽകി. വിദേശികൾ ഇവിടെ നട്ടത് കേവലം വൃക്ഷത്തൈകളല്ല, മറിച്ച് ആഗോള സൗഹൃദത്തിന്റെയും പരസ്പര കരുതലിന്റെയും പച്ചപ്പുള്ള ഓർമ്മകളാണെന്ന് ഫാ. ജോയ് കിളിക്കുന്നേൽ അഭിപ്രായപ്പെട്ടു. മികച്ച ചികിത്സയോടൊപ്പം തന്നെ പൂർണ്ണമായ രോഗമുക്തിക്ക് പച്ചപ്പ് നിറഞ്ഞതും ശാന്തവുമായ പ്രകൃതിദത്തമായ ചുറ്റുപാട് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത ന്യൂസിലാൻഡ് സ്വദേശി പീറ്റർ ചാൾസ് സാക്ഷ്യപ്പെടുത്തി.
പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുത്ത വിദേശ അതിഥികൾക്കായി കേരളത്തിന്റെ പരമ്പരാഗത വിഭവമായ ‘കപ്പയും ചമ്മന്തിയും’ ആണ് ആശുപത്രി അധികൃതർ ഒരുക്കിയത്. ജീവിതത്തിലാദ്യമായി കപ്പയുടെയും കാന്താരി ചമ്മന്തിയുടെയും സ്വാദ് അറിഞ്ഞ വിദേശികൾക്ക് ഇതൊരു പുത്തൻ അനുഭവമായി മാറി. നല്ല മരുന്നുകൾ നൽകുന്നതിനൊപ്പം മനസ്സിന് കുളിർമയേകുന്ന അന്തരീക്ഷം ഒരുക്കുന്നത് രോഗശാന്തി വേഗത്തിലാക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ എടത്തല പഞ്ചായത്ത് കൃഷിവകുപ്പ് ഓഫീസർ ആശ രാജ് പറഞ്ഞു.
രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, നഴ്സിംഗ് ഡയറക്ടർ ലിമ മാത്യൂസ്, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് വർഗീസ് എന്നിവരും വിദേശികൾക്കൊപ്പം തൈകൾ നടാൻ ഒപ്പംചേർന്നു.
Story Summary: Foreign patients from 12 countries under treatment at Rajagiri Hospital, Aluva, celebrated World Environment Day uniquely at the hospital’s organic farm wearing traditional Kerala areca palm caps (‘Pala Thoppi’). They harvested fruits, planted rambutan saplings, and enjoyed traditional Kerala tapioca and chutney (‘Kappa and Chammanthi’).

