കൊച്ചി: ആഗോളതലത്തിൽ വൻ വിജയം നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’ (Manjummel Boys) സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു (Manjummel Boys financial fraud case). നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, സൗബിന്റെ പങ്കാളിയായ ഷോൺ ആന്റണി എന്നിവരെ പ്രതികളാക്കി ആയിരത്തോളം പേജുകളുള്ള വിശദമായ കുറ്റപത്രമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചത്.
സിനിമയുടെ ലാഭവിഹിതത്തിൽ നിന്നും 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് തന്നിൽ നിന്നും ഏഴ് കോടി രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നിർണ്ണായക നടപടി. സിറാജിന്റെ പരാതിയിൽ ആദ്യം മരട് പോലീസാണ് കേസെടുത്തിരുന്നതെങ്കിലും, തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രതികൾക്കെതിരെ കടുത്ത വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ 2024-ൽ പുറത്തിറങ്ങിയ ‘മഞ്ഞുമ്മൽ ബോയ്സ്’ 200 കോടി രൂപയ്ക്കും മുകളിൽ കളക്ഷൻ നേടി ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ സിനിമ വൻ ലാഭം കൊയ്തിട്ടും താൻ മുടക്കിയ മുതലോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകാൻ നിർമ്മാതാക്കൾ തയ്യാറായില്ലെന്ന് സിറാജ് പരാതിയിൽ വ്യക്തമാക്കുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് സൗബിൻ ഷാഹിറും മറ്റ് പ്രതികളും ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും ഇരു കോടതികളും നിർമ്മാതാക്കളുടെ അപ്പീൽ പൂർണ്ണമായി തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെ കേസിൽ ഉടൻ തന്നെ വിചാരണ നടപടികൾ ആരംഭിക്കും.
Story Summary: The Crime Branch filed a 1,000-page chargesheet in the Ernakulam Principal Sessions Court against actor Soubin Shahir, his father Babu Shahir, and Shawn Antony in connection with the ‘Manjummel Boys’ financial fraud case. The case follows a complaint by Siraj Valiyaveettil Hameed, who alleged he was cheated of ₹7 crore after being promised a 40% profit share from the blockbuster movie.

