കൊച്ചി: മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായ ഉർവശിക്ക് (Urvashi) മികച്ച സഹനടിക്കുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്ത ചിത്രമാണ് ‘ഉള്ളൊഴുക്ക്’ (Actress Urvashi interview Ullozhukku movie). എന്നാൽ, കരിയറിലെ തന്നെ ഏറ്റവും മികച്ച ഈ ചിത്രത്തിലേക്ക് താൻ എത്തിയത് ഒട്ടും താല്പര്യമില്ലാതെയും ഒഴിവാക്കാൻ പരമാവധി ശ്രമിച്ചതിനു ശേഷവുമാണെന്ന് തുറന്നുപറയുകയാണ് താരം. ജയറാമും ഉർവശിയും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ (Parimala & Co) എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സുധീർ ശ്രീനിവാസൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഈ രസകരമായ വെളിപ്പെടുത്തൽ നടത്തിയത്.
ഉർവശിയും പാർവതി തിരുവോത്തും (Parvathy Thiruvothu) ബിഗ് സ്ക്രീനിൽ മത്സരിച്ചഭിനയിച്ച ‘ഉള്ളൊഴുക്ക്’ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയാണ് (Christo Tomy). തിയേറ്ററുകളിലും ഒ.ടി.ടിയിലും വലിയ തരംഗം സൃഷ്ടിച്ച ഈ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. തുടർച്ചയായി കടുത്ത ഇമോഷണൽ – ഡാർക്ക് സിനിമകൾ ചെയ്യുന്നത് തന്റെ ആരോഗ്യത്തെ വല്ലാതെ ബാധിക്കാറുണ്ടെന്നും അത്തരം പ്രൊജക്റ്റുകളോട് തനിക്ക് വ്യക്തിപരമായി വലിയ താല്പര്യമില്ലെന്നുമാണ് ഉർവശി വ്യക്തമാക്കുന്നത്.
അഭിമുഖത്തിൽ ഉർവശി പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“എനിക്ക് ഒരുപാട് ഡാർക്ക് സിനിമകൾ ചെയ്യുന്നത് ഇഷ്ടമല്ല. ‘ഉള്ളൊഴുക്ക്’ പോലെയുള്ള സിനിമകൾ അടുപ്പിച്ചു ചെയ്യുന്നത് മാനസികമായി വലിയ ബുദ്ധിമുട്ടാണ്. ഒരു പരിധി വരെ നാച്ചുറൽ ആയി അഭിനയിക്കണം എന്ന് കരുതുമ്പോൾ, കടുത്ത ഇമോഷനൽ രംഗങ്ങൾ തുടരെ ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഞാൻ അഭിനയത്തിൽ ഒരുപാട് ഗ്ലിസറിൻ ഉപയോഗിക്കാറില്ല. സിനിമയിൽ ചില സീനുകൾ മാത്രം ഇമോഷണൽ ആയി ചെയ്യുമ്പോൾ കുഴപ്പമില്ല, എന്നാൽ സിനിമ മുഴുവൻ അത്തരം മൂഡിലാകുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ടാണ് അനുഭവപ്പെടുക.
ആദ്യം ഉള്ളൊഴുക്കിന്റെ കഥ കേട്ടപ്പോൾ തന്നെ വേണ്ട എന്ന് ഞാൻ ഉറപ്പിച്ചു തീരുമാനിച്ചിരുന്നു. തുടർച്ചയായി 45 ദിവസത്തെ ഷൂട്ടിംഗിൽ ഉടനീളം ഇമോഷണലായി നിൽക്കുക എന്നത് എനിക്ക് കഴിയില്ലെന്നതായിരുന്നു കാരണം. എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ എന്നെ വിടാൻ ഭാവമില്ലായിരുന്നു. ഞാൻ ആദ്യം ‘നോ’ പറഞ്ഞു. എന്നാൽ നാലു വർഷം കഴിഞ്ഞിട്ടും അവർ വീണ്ടും വീണ്ടും ആവർത്തിച്ചു വിളിച്ചുകൊണ്ടേയിരുന്നു. അതോടെ ഒഴിവാകാൻ വേണ്ടി എനിക്ക് എന്തൊക്കെ കാരണങ്ങൾ പറയാമോ അതെല്ലാം പറഞ്ഞുനോക്കി.
ആദ്യം ഡേറ്റ് ഇല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ നോക്കി. അപ്പോൾ ‘നിങ്ങൾക്ക് എപ്പോഴാണോ ഡേറ്റ് ഉള്ളത് അപ്പോൾ ഷൂട്ട് ചെയ്യാം’ എന്ന് അവർ മറുപടി തന്നതോടെ നമ്മൾ പെട്ടുപോയി. അപ്പോൾ കഥയിലെ ചില സീനുകൾ ഇഷ്ടമായില്ല എന്ന് പറഞ്ഞു നോക്കി. അപ്പോൾ ‘എവിടെയാണ് മാറ്റം വരുത്തേണ്ടത്, അത് മാറ്റാം’ എന്നായി അവർ. അവസാനം അവരെ ഓടിക്കാൻ വേണ്ടി ഞാൻ വലിയൊരു തുക പ്രതിഫലമായി ചോദിച്ചു. സാധാരണ അങ്ങനെ ചെയ്യുമ്പോൾ ഏതാണ്ടെല്ലാ നിർമ്മാതാക്കളും സംവിധായകരും ഓടിപ്പോകാറുള്ളതാണ്. എന്നാൽ ഉള്ളൊഴുക്കിന്റെ ടീം അതും ഓക്കെ ആണെന്ന് പറഞ്ഞപ്പോൾ എന്ത് ചെയ്യും? അങ്ങനെ ഒടുവിൽ വഴിയില്ലാതെയാണ് ഞാൻ ‘ഉള്ളൊഴുക്ക്’ സിനിമ ചെയ്തത്.” – ഉർവശി ചിരിയോടെ വിശദീകരിച്ചു.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി സംവിധായകനും അണിയറപ്രവർത്തകരും കാണിച്ച ആ വലിയ ശാഠ്യമാണ് ഒടുവിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു ക്ലാസിക് ചിത്രത്തിന് വഴിതുറന്നതെന്നാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
Story Summary: Renowned actress Urvashi revealed in a recent interview that she initially rejected the critically acclaimed movie ‘Ullozhukku’ due to its dark and emotional narrative. To avoid the project, she even demanded a huge remuneration, but the makers agreed, leading her to accept the role that later won her awards.

