കീവ്: ബെലാറസ് അതിർത്തി വഴി യുക്രെയ്ന്റെ വടക്കൻ മേഖലകളിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും നാറ്റോ അംഗരാജ്യത്തിന് നേരെയോ പുതിയ സൈനിക ആക്രമണം നടത്താൻ റഷ്യ പദ്ധതിയിടുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി (Zelenskyy on Russia Attack NATO). യുക്രെയ്നെതിരെയുള്ള യുദ്ധത്തിലേക്ക് ബെലാറസിനെ കൂടുതൽ ആഴത്തിൽ വലിച്ചിഴക്കാൻ മോസ്കോ ശ്രമിക്കുന്നതായി തങ്ങളുടെ സൈനിക-രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയതായി അദ്ദേഹം ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്ത സഖ്യകക്ഷിയായ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെ പുതിയ അധിനിവേശ നീക്കങ്ങളിൽ പങ്കാളിയാക്കാൻ റഷ്യൻ ഭരണകൂടം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി. ബെലാറസ് അതിർത്തിയിൽ നിന്ന് യുക്രെയ്ന്റെ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയോ, അതല്ലെങ്കിൽ ബെലാറസുമായി അതിർത്തി പങ്കിടുന്ന പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നീ നാറ്റോ രാജ്യങ്ങൾക്ക് നേരെയോ നേരിട്ട് ആക്രമണം നടത്താനാണ് റഷ്യൻ ആലോചന.
2022 ഫെബ്രുവരിയിൽ യുക്രെയ്ന് നേരെ നടത്തിയ ആദ്യഘട്ട അധിനിവേശത്തിന് റഷ്യൻ സൈന്യത്തിന് ബെലാറസ് തങ്ങളുടെ മണ്ണ് വിട്ടുനൽകിയിരുന്നെങ്കിലും സ്വന്തം സൈന്യത്തെ യുദ്ധത്തിലേക്ക് അയച്ചിരുന്നില്ല. എന്നാൽ തന്ത്രപ്രധാനമായ റഷ്യൻ ആണവായുധങ്ങളും ഹൈപ്പർസോണിക് ഒരേഷ്നിക് മിസൈലുകളും നിലവിൽ ബെലാറസിൽ വിന്യസിച്ചിട്ടുണ്ട്. ലുകാഷെങ്കോ റഷ്യൻ കെണിയിൽ വീഴുകയും യുദ്ധത്തിൽ പങ്കാളിയാകാൻ തെറ്റായ തീരുമാനമെടുക്കുകയും ചെയ്താൽ ജനങ്ങളെ സംരക്ഷിക്കാൻ യുക്രെയ്ൻ ശക്തമായി തിരിച്ചടിക്കുമെന്നും വടക്കൻ അതിർത്തികളിൽ പ്രതിരോധം ശക്തമാക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായും സെലൻസ്കി കൂട്ടിച്ചേർത്തു.
Summary: Ukrainian President Volodymyr Zelenskyy announced that Russia is attempting to draw Belarus deeper into the conflict, weighing plans to launch a fresh attack on Ukraine’s northern region or directly target a NATO country from Belarusian territory. Following meetings with military and intelligence chiefs, Zelenskyy noted that Moscow is pushing President Alexander Lukashenko into new aggressive operations.

