ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും തെന്നിന്ത്യൻ താരം ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി (72) അന്തരിച്ചു (R.B. Choudary Death News). രാജസ്ഥാനിലെ ജോധ്‌പൂരിലുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും.
1988-ൽ സൂപ്പർ ഗുഡ് ഫിലിംസ് എന്ന നിർമാണ കമ്പനി സ്ഥാപിച്ച ചൗധരി, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായി അതിനെ വളർത്തി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
1990-ൽ പുറത്തിറങ്ങിയ ‘പുതു വസന്തം’ ആണ് അദ്ദേഹം നിർമിച്ച ആദ്യ തമിഴ് ചിത്രം. മികച്ച ചിത്രത്തിനുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്കാരം ഈ സിനിമയ്ക്ക് ലഭിച്ചു. മേജർ രവി സംവിധാനം ചെയ്ത ‘കീർത്തിചക്ര’ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ നിർമിച്ചത് ആർ.ബി. ചൗധരിയാണ്.
കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ‘പുരിയാദ പുതിർ’ ഉൾപ്പെടെ നൂറിലധികം സിനിമകൾ അദ്ദേഹത്തിന്റെ ബാനറിൽ പുറത്തിറങ്ങിയിട്ടുണ്ട്.
തമിഴ് സിനിമാ ലോകത്തിന് ഒട്ടനവധി നായകൻമാരെയും സംവിധായകൻമാരെയും പരിചയപ്പെടുത്തിയ നിർമാതാവ് എന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മക്കളായ ജീവയും ജിത്തു രമേശും സിനിമാ രംഗത്ത് സജീവമാണ്. ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ചലച്ചിത്ര ലോകം അനുശോചനം രേഖപ്പെടുത്തി.
Story Summary: Renowned film producer and founder of Super Good Films, R.B. Choudary (72), passed away in a car accident in Jodhpur, Rajasthan. He produced over 100 films across Tamil, Telugu, Malayalam, and Hindi, including hits like Keerthi Chakra and Puthu Vasantham. He is the father of actor Jiiva.

