ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഇ-റിക്ഷാ യാത്രാനിരക്ക് വർധിപ്പിക്കുന്നു. അടുത്ത മാസം മുതൽ മിനിമം ചാർജ് 20 രൂപയായി ഉയർത്താൻ ഇലക്ട്രിക് വെഹിക്കിൾ ഫെഡറേഷൻ തീരുമാനിച്ചു. ബുധനാഴ്ച ഡൽഹി ഗതാഗത മന്ത്രി പങ്കജ് കുമാർ സിംഗുമായി ഇ-റിക്ഷാ ഡ്രൈവർമാരും നിർമ്മാതാക്കളും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.(Delhi E-Rickshaw Rides To Get Costlier, Minimum Fare To Be Hiked To Rs 20)
ഫെഡറേഷൻ ചെയർമാൻ അനുജ് ശർമ്മയുടെ വാക്കുകൾ പ്രകാരം 2010 മുതൽ ഡൽഹിയിൽ ഇ-റിക്ഷകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതുവരെ നിരക്ക് വർധിപ്പിച്ചിട്ടില്ല. ഇതേ കാലയളവിൽ ഓട്ടോറിക്ഷാ, ടാക്സി നിരക്കുകൾ രണ്ട് തവണ വർധിപ്പിച്ചിരുന്നു. നിലവിൽ ആദ്യ രണ്ട് കിലോമീറ്ററിന് 10 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിന് 5 രൂപയുമാണ് ഈടാക്കുന്നത്. ഇതാണ് ഇനി മാറുന്നത്.
നിലവിൽ ഡൽഹിയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഇ-റിക്ഷകളും ഒന്നര ലക്ഷത്തോളം രജിസ്റ്റർ ചെയ്യാത്ത ഇ-റിക്ഷകളും സർവീസ് നടത്തുന്നുണ്ട്. നിരക്ക് വർധനയ്ക്കൊപ്പം ഗതാഗത വകുപ്പിന്റെ മറ്റൊരു പ്രധാന തീരുമാനവും മന്ത്രി പങ്കജ് സിംഗ് അറിയിച്ചു. ഒരു കമ്പനിക്ക് തന്നെ ഒന്നിലധികം ഇ-റിക്ഷകൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയിരുന്ന 2022-ലെ സർക്കുലർ പിൻവലിച്ചു.
ചുരുക്കം ചില കമ്പനികളുടെ കൈകളിൽ മാത്രം വാഹനങ്ങൾ കേന്ദ്രീകരിക്കുന്നത് തടയുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. സാധാരണക്കാരായ ഡ്രൈവർമാർക്ക് സ്വന്തമായി വാഹനം വാങ്ങാനും സ്വയംതൊഴിൽ കണ്ടെത്താനും ഇതിലൂടെ സാധിക്കും. കുത്തക കമ്പനികളുടെ ചൂഷണം ഒഴിവാക്കാനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

