ഇസ്ലാമാബാദ്: ഇസ്രയേൽ-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥശ്രമങ്ങളുമായി പാകിസ്ഥാൻ രംഗത്തെത്തിയെങ്കിലും, സ്വന്തം അതിർത്തിയിൽ അഫ്ഗാനിസ്ഥാനുമായുള്ള പോര് കടുക്കുന്നു. പാകിസ്ഥാൻ അഫ്ഗാൻ അതിർത്തി കടന്ന് നടത്തിയ മിസൈൽ-മോർട്ടാർ ആക്രമണങ്ങളിൽ 7 പേർ കൊല്ലപ്പെടുകയും 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ ആരോപിച്ചു.(Pakistan as a peace envoy in the West Asia, Attack on Afghan border again)
കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ കുനാറിലെ ജനവാസ കേന്ദ്രങ്ങളെയും സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവകലാശാലയെയുമാണ് പാകിസ്ഥാൻ ലക്ഷ്യം വെച്ചത്. പ്രവിശ്യാ തലസ്ഥാനമായ അസദാബാദിലും പരിസര ജില്ലകളിലും കനത്ത ഷെല്ലാക്രമണം ഉണ്ടായി.
പരിക്കേറ്റവരിൽ 30 ഓളം വിദ്യാർത്ഥികളും പ്രൊഫസർമാരും ഉൾപ്പെടുന്നു. സർവകലാശാല കെട്ടിടങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു.
സിവിലിയന്മാർക്കും അക്കാദമിക് സ്ഥാപനങ്ങൾക്കുമെതിരായ ഈ നീക്കം ‘പൊറുക്കാനാവാത്ത യുദ്ധക്കുറ്റം’ ആണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വിശേഷിപ്പിച്ചു.
പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്ന പാകിസ്ഥാൻ, സ്വന്തം അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥതയ്ക്ക് പാകിസ്ഥാൻ മുൻകൈ എടുത്തെങ്കിലും ഇറാന് പാകിസ്ഥാനെ പൂർണ്ണമായി വിശ്വാസമില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാന്റെ വിശ്വാസം നേടിയെടുക്കാൻ യുഎസ് ഉപരോധം മറികടന്നുള്ള വ്യാപാരത്തിന് സ്വന്തം കര-കടൽ മാർഗ്ഗങ്ങൾ വിട്ടുനൽകാൻ പാകിസ്ഥാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ഈ പാതകൾ ബലൂചിസ്ഥാൻ വഴിയാണ് കടന്നുപോകുന്നത്. ബലൂചിസ്ഥാനിലെ വിഘടനവാദികളെ പാക് താലിബാൻ സഹായിക്കുന്നുണ്ടെന്നാണ് ഇസ്ലാമാബാദിന്റെ ആരോപണം.

