കോഴിക്കോട്: പന്തീരാങ്കാവിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്ന് ഇന്ന് നടന്നു (Kozhikode Drug Bust). മൂന്ന് കിലോയിലധികം എംഡിഎംഎയുമായി യുവതിയുൾപ്പെടെ രണ്ട് പേരെയാണ് എക്സൈസ് സംഘം പിടികൂടിയത്. കൊണ്ടോട്ടി സ്വദേശി ഷഫീഖ്, അടിവാരം സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫാത്തിമ നസ്രീൻ (20) എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് 3.300 കിലോഗ്രാം എംഡിഎംഎയും 56 ഗ്രാം ലഹരി ഗുളികകളും (MDMA Pills) കണ്ടെടുത്തു. രാജസ്ഥാനിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി. പ്രതിയായ ഷഫീഖ് കാർ ഓടിച്ച് രാജസ്ഥാനിൽ പോയി മരുന്ന് വാങ്ങി കാറിന്റെ ബോണറ്റിനുള്ളിൽ രഹസ്യമായി ഒളിപ്പിക്കുകയായിരുന്നു. മടക്കയാത്രയിൽ മംഗലാപുരത്ത് വെച്ചാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറിയത്.
ലഹരി കടത്തിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ച എക്സൈസ് സംഘം മംഗലാപുരം മുതൽ കാറിനെ നിരീക്ഷണത്തിലാക്കിയിരുന്നു. പന്തീരാങ്കാവിൽ വെച്ച് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ദമ്പതികളാണെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ കൂടെക്കൂട്ടിയതെന്നാണ് സൂചന. ലഹരി കടത്തിനെക്കുറിച്ച് പെൺകുട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പ്ലസ് ടു കഴിഞ്ഞ ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ ഫാത്തിമ നസ്രീനെ മംഗലാപുരത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രാജസ്ഥാനിലെ ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും കേരളത്തിലെ ആരിലേക്കാണ് ഇത്രയും വലിയ ശേഖരം എത്തിക്കാൻ ശ്രമിച്ചതെന്നും എക്സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ട്.
Story Summary : In a major drug bust at Pantheerankavu, Kozhikode, Excise officials seized over 3.3 kg of MDMA and 56g of pills. Shafeeq and social media influencer Fathima Nasreen (20) were arrested while transporting the drugs from Rajasthan, hidden in a car’s bonnet.

