നൈപിഡോ: മ്യാൻമറിൽ സമാധാന ചർച്ചകൾക്കായി സൈനിക ഭരണകൂടം മുന്നോട്ടുവെച്ച ക്ഷണം പ്രമുഖ വിമത ഗ്രൂപ്പുകൾ തള്ളി (Myanmar Civil War Peace Talks). ഈ മാസം ആദ്യം നടന്ന വിവാദ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി ചുമതലയേറ്റ സൈനിക മേധാവി മിൻ ഓങ് ഹ്ലൈങ്ങിന്റെ വാഗ്ദാനമാണ് വിമതർ നിരാകരിച്ചത്. 100 ദിവസത്തിനുള്ളിൽ സമാധാന കരാറിലെത്തണമെന്നായിരുന്നു സൈന്യത്തിന്റെ നിർദ്ദേശം.
ഇതുവരെ വെടിനിർത്തൽ കരാറിൽ ഒപ്പിടാത്ത ഗ്രൂപ്പുകൾ ജൂലൈ 31-നകം ചർച്ചകളിൽ പങ്കുചേരണമെന്ന് മിൻ ഓങ് ഹ്ലൈങ് ആവശ്യപ്പെട്ടു. 2021-ലെ അട്ടിമറിക്ക് മുൻപുണ്ടായിരുന്ന ദേശീയ വെടിനിർത്തൽ കരാറിന്റെ പാതയിലേക്ക് മടങ്ങാനാണ് സൈന്യം ആവശ്യപ്പെടുന്നത്. കാരെൻ നാഷണൽ യൂണിയൻ, ചിൻ നാഷണൽ ഫ്രണ്ട് എന്നീ പ്രമുഖ ഗ്രൂപ്പുകൾ ഈ വാഗ്ദാനം തൽക്ഷണം തള്ളി. സൈനിക സ്വാധീനമില്ലാത്ത ഒരു ഫെഡറൽ ജനാധിപത്യ സംവിധാനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സൈന്യം വേഷം മാറിയെത്തിയ ഭരണകൂടവുമായി ചർച്ചയ്ക്കില്ലെന്നും ഇവർ വ്യക്തമാക്കി. അഞ്ച് വർഷം മുൻപ് നടന്ന അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മിൻ ഓങ് ഹ്ലൈങ്, ഈ മാസം നടന്ന ‘പ്രഹസന’ തിരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡന്റായത്. ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് പുതിയ ഭരണകൂടത്തെ അംഗീകരിച്ചിട്ടുള്ളത്.
സൈനിക ഭരണകൂടത്തിന്റെ ക്ഷണം തട്ടിപ്പാണെന്നും ജനങ്ങളെ അടിച്ചമർത്തുന്നത് തുടരാനുള്ള നീക്കമാണിതെന്നും പ്രതിപക്ഷ കൂട്ടായ്മയായ ‘നാഷണൽ യൂണിറ്റി ഗവൺമെന്റ് ആരോപിച്ചു.മ്യാൻമറിൽ ജനാധിപത്യത്തിനായി പോരാടുന്നവരും വംശീയ സായുധ ഗ്രൂപ്പുകളും ചേർന്ന് സൈന്യത്തിനെതിരെ നടത്തുന്ന ആഭ്യന്തര യുദ്ധം രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ സഖ്യങ്ങളിൽ വിള്ളലുണ്ടാക്കാൻ സൈന്യം നടത്തുന്ന നീക്കങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
Summary: Myanmar’s military-backed government, led by newly “elected” President Min Aung Hlaing, has invited ethnic armed groups to peace talks, setting a deadline of July 31. However, major rebel organizations like the Karen National Union and Chin National Front swiftly rejected the offer, calling it a tactic to prolong military rule. Following the 2021 coup and a recent widely criticized election, Myanmar remains embroiled in a civil war between the military and an alliance of pro-democracy activists and ethnic armed groups.

