ന്യൂയോർക്ക്: തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പരീക്ഷണവുമായി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരുടെ കമ്പ്യൂട്ടറുകളിൽ മൗസ് ചലനങ്ങൾ, ക്ലിക്കുകൾ, കീസ്‌ട്രോക്കുകൾ എന്നിവ പകർത്തുന്ന പുതിയ ട്രാക്കിംഗ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനാണ് കമ്പനിയുടെ നീക്കം ( Meta Employee Tracking AI Data).
മനുഷ്യർ കമ്പ്യൂട്ടറുകൾ കൈകാര്യം ചെയ്യുന്ന രീതി എഐ മോഡലുകളെ പഠിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡ്രോപ്പ്‌ഡൗൺ മെനുകൾ ഉപയോഗിക്കുന്നതും കീബോർഡ് ഷോർട്ട്‌കട്ടുകൾ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള ദൈനംദിന ജോലികൾ എഐ ഏജന്റുകൾക്ക് സ്വയം ചെയ്യാൻ ഈ ഡാറ്റ സഹായിക്കും. ശേഖരിക്കുന്ന ഡാറ്റ ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്താൻ ഉപയോഗിക്കില്ലെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ‘സെൻസിറ്റീവ്’ ആയ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ഈ പുതിയ എഐ മാറ്റങ്ങളുടെ ഭാഗമായി മെയ് 20 മുതൽ ആഗോളതലത്തിൽ 10% ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ പദ്ധതിയിടുന്നുണ്ട്. ജോലികൾ എഐ ഏജന്റുകൾ വഴി ലളിതമാക്കുന്നതോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കാം. ജീവനക്കാരെ അമിതമായി നിരീക്ഷിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഡെലിവറി തൊഴിലാളികളും ഗിഗ് വർക്കർമാരും നേരിടുന്ന തരത്തിലുള്ള നിരീക്ഷണം ഇനി വൈറ്റ് കോളർ ജീവനക്കാരിലേക്കും എത്തുകയാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ നിയമങ്ങൾ ഇത്തരം നിരീക്ഷണത്തിന് എതിരാണെങ്കിലും യുഎസിൽ ഫെഡറൽ തലത്തിൽ ഇതിന് വലിയ നിയന്ത്രണങ്ങളില്ല.
കമ്പനിയുടെ ഭാവി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും പരീക്ഷിക്കാനും എഐ ഏജന്റുകളെ പ്രാപ്തരാക്കുക എന്ന മെറ്റയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി.
Summary: Meta is installing software on U.S. employees’ computers to track mouse movements and keystrokes to train its AI models. The initiative, called Model Capability Initiative (MCI), aims to help AI agents learn how humans navigate software. While Meta claims the data won’t be used for performance reviews, the move coincides with plans to lay off 10% of its global workforce starting May 20. Experts have raised significant privacy concerns, likening the move to extreme workplace surveillance.

