ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, മേഖലയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. വെടിനിർത്തൽ നീട്ടാൻ അമേരിക്ക തയ്യാറാകില്ലെന്ന സൂചനകൾക്കിടെ, യുദ്ധം തുടരാനാണ് ഭാവമെങ്കിൽ തങ്ങളുടെ പക്കൽ പുതിയ തന്ത്രങ്ങളുണ്ടെന്ന് ഇറാൻ വെല്ലുവിളിച്ചു.(Iran-US ceasefire ends tomorrow, Talks stall, Iran adopts new war strategy)
പ്രതിസന്ധി പരിഹരിക്കാൻ പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എങ്കിലും ചർച്ചകളോട് ഇറാൻ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഹോർമൂസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, സമാധാന ധാരണയില്ലാതെ ഉപരോധം നീക്കില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുദ്ധം തുടർന്നാൽ ഇതുവരെ പുറത്തെടുത്തിട്ടില്ലാത്ത അടവുകൾ പ്രയോഗിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം അമേരിക്കൻ സേന പിടിച്ചെടുത്ത കപ്പലിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാണ്. മിസൈൽ നിർമ്മാണത്തിനാവശ്യമായ സാമഗ്രികളും ആയുധങ്ങളും കപ്പലിലുണ്ടായിരുന്നുവെന്ന് പ്രചാരണമുണ്ടെങ്കിലും ഇറാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. കപ്പൽ പിടിച്ചെടുത്ത നടപടിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ ആവർത്തിച്ചു.
നിലവിലെ സാഹചര്യത്തിൽ ഇരുപക്ഷവും വിജയം അവകാശപ്പെടുന്നുണ്ട്. ഇതുവരെയുള്ള നടപടികൾ വലിയ വിജയമാണെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ, തങ്ങളുടെ ലക്ഷ്യങ്ങൾ തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കാത്തത് ഇറാന്റെ വിജയമാണെന്ന് ഭരണകൂടം വാദിക്കുന്നു. അവസാന നിമിഷം പാകിസ്ഥാന്റെ മധ്യസ്ഥതയിൽ എന്തെങ്കിലും സമവായമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

