ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത് (Malayali Youth Killed Dubai). ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് സമീപമുള്ള താമസ കെട്ടിടത്തിൽ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജസീലിന് കുത്തേറ്റത്.
ജസീലിനൊപ്പം താമസിക്കുന്നവരും തൊട്ടടുത്ത മുറിയിലുള്ളവരും തമ്മിൽ മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ, മുറിയിൽ നടന്നിരുന്ന ബഹളം ശാന്തമാക്കാൻ ഇടപെടുകയായിരുന്നു. ഈ സമയം പ്രകോപിതനായ അക്രമി ജസീലിന്റെ കഴുത്തിന് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിലെ പ്രതിയും മലയാളിയാണെന്നാണ് വിവരം. ഇയാളെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു.
മൃതദേഹം നിലവിൽ ദുബായ് റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. സംഭവത്തിൽ ദുബായ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Story Summary: A 32-year-old native of Kozhikode, Jaseel, was stabbed to death in Dubai while attempting to mediate a dispute between friends. The incident, which occurred in Al Quoz, reportedly stemmed from a row over alcohol consumption, and the suspect, also a Malayali, has been detained.

