ചെന്നൈ : തമിഴ്‌നാട്ടിൽ കോൺഗ്രസ് കമ്മിറ്റിയുടെ മഹിളാ വിഭാഗം സംഘടിപ്പിച്ച യോഗം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്യമായ തല്ലിലും കസേര ഏറിലും അവസാനിച്ചത് (Tamil Nadu Congress Women’s Meet Clash). തമിഴ്‌നാട്ടിലെ സത്യമൂർത്തി ഭവനിൽ നടന്ന മഹിളാ കോൺഗ്രസ് യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു.
തർക്കം മൂത്തതോടെ പ്രവർത്തകർ പരസ്പരം തെറിവിളിക്കുകയും കൈയാങ്കളിയിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടെ ഹാളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകൾ പ്രവർത്തകർ പരസ്പരം എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയാണ് താഴെ പ്രവർത്തകർ തമ്മിലടിച്ചത്. നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ഏറെ നേരത്തേക്ക് സംഘർഷം തുടർന്നു.
പ്രാദേശിക തലത്തിലുള്ള ഗ്രൂപ്പ് പോരും ഭാരവാഹിത്വത്തെച്ചൊല്ലിയുള്ള മുൻവൈരാഗ്യവുമാണ് സംഘർഷത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പാർട്ടിയുടെ അന്തസ്സിന് വിരുദ്ധമായി പെരുമാറിയവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.

