ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങളോട് കരുതലോടെ പ്രതികരിച്ച് ഇറാൻ. യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും യുദ്ധം എന്ന ആവർത്തനപ്പട്ടിക മുൻപ് തങ്ങൾക്ക് വളരെ മോശം അനുഭവമാണ് നൽകിയിട്ടുള്ളതെന്നും അത് ആവർത്തിക്കാൻ താല്പര്യമില്ലെന്നും ഇറാൻ വ്യക്തമാക്കി.(We Have Had Very Bad Experience With Negotiations, Iran on peace talks with the US)
ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഡോ. മുഹമ്മദ് ഫതാലി ഇറാന്റെ നിലപാട് വ്യക്തമാക്കി. ഹ്രസ്വകാലത്തേക്കുള്ള ക്രമീകരണങ്ങൾ സുസ്ഥിരമായ സമാധാനം ഉറപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും യുദ്ധം എന്നിങ്ങനെയുള്ള പിഴച്ച ചക്രത്തിൽ ഞങ്ങൾക്ക് വളരെ മോശം അനുഭവമാണുള്ളത്, അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പായാൽ മാത്രമേ നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകൂ എന്നും ഉയർന്ന തീരുമാനമെടുക്കൽ സമിതികളാണ് ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. ഒരു താത്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഉടൻ വെടിനിർത്തണം എന്ന പാകിസ്ഥാന്റെ നിർദ്ദേശം ഇറാൻ പരിശോധിച്ചുവരികയാണ്. എന്നാൽ സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ടെഹ്റാൻ അറിയിച്ചു. സ്ഥിരമായ ഒരു വെടിനിർത്തലിന് വാഷിംഗ്ടൺ തയ്യാറല്ലെന്നാണ് ഇറാന്റെ വിലയിരുത്തൽ. അമേരിക്കയ്ക്കും ഇറാനും നിലവിൽ ഒരു സമാധാന പാക്കേജ് കൈമാറിയിട്ടുണ്ട്.

