കായംകുളം: കേരളത്തിൽ സിപിഎം-ബിജെപി അവിശുദ്ധ സഖ്യമാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി (Shafi Parambil Kayamkulam Roadshow). കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ആവേശകരമായ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ ‘ഡീൽ’ മതേതര സമൂഹം തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫുമായി സഹകരിക്കുന്ന ജി. സുധാകരനെതിരെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവർക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് ഷാഫി ആരോപിച്ചു. ഇത് ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃദുസമീപനമാണ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പല കാര്യങ്ങളിലും ഒരേ നയമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് മിണ്ടാതിരുന്നത് ഇതിന് തെളിവാണ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിനെയാണ് ഇരുവരും ശത്രുസ്ഥാനത്ത് കാണുന്നത്- ഷാഫി പറഞ്ഞു.
കുറച്ച് സീറ്റുകളിൽ ബിജെപി ജയിച്ചുകയറട്ടെ എന്ന ആഗ്രഹമാണ് സിപിഎമ്മിനുള്ളത്. എന്നാൽ ജനങ്ങളുമായി നേരിട്ട് ‘ഡീൽ’ ഉറപ്പിച്ച യുഡിഎഫ് ഈ നീക്കത്തെ ചെറുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
എരുവയിൽ നിന്ന് ആരംഭിച്ച് നഗരം വഴി പുല്ലുകുളങ്ങര വരെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിനൊപ്പം തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്ത ഷാഫി പറമ്പിലിന് വലിയ സ്വീകരണമാണ് മണ്ഡലത്തിൽ ലഭിച്ചത്.
Story Summary:
Congress Working President Shafi Parambil MP, during a roadshow for UDF candidate M. Liju in Kayamkulam, alleged an “unholy alliance” between the CPM and BJP in Kerala. He criticized Chief Minister Pinarayi Vijayan for not speaking against CPM leaders joining the BJP while targeting those cooperating with the UDF. Shafi claimed both PM Modi and CM Vijayan share the same policies to weaken the Congress, but asserted that the UDF, having a deal with the people, would defeat such political understandings.

