പട്ന: ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ വിഷമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. മോതിഹാരിയിലെ തുർകൗലിയ, രഘുനാഥ്പൂർ മേഖലകളിലാണ് ദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.(Bihar liquor tragedy, Death toll rises to five; Opposition slams Nitish Kumar government)
സംഭവത്തിൽ വീഴ്ച വരുത്തിയ തുർകൗലിയ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിലവിൽ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് പേർ ചികിത്സയ്ക്ക് ശേഷം മടങ്ങി. ആന്റി ലിക്വർ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റെയ്ഡ് തുടരുകയാണ്. മദ്യം വിതരണം ചെയ്തയാളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്‌പി അറിയിച്ചു.
സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നതിലെ പരാജയമാണ് ഈ മരണങ്ങൾ കാണിക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. 2016 ഏപ്രിൽ മുതൽ ഇതുവരെ 1300-ലധികം ആളുകൾ വിഷമദ്യം കഴിച്ച് മരിച്ചുവെന്നും യഥാർത്ഥ കണക്ക് ഇതിലും വലുതാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മദ്യനിരോധന നിയമം ഭരണകക്ഷിയിലെ ചിലർക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും മദ്യമാഫിയയ്ക്കും ലാഭം കൊയ്യാനുള്ള മാർഗമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ ഒത്താശയോടെയാണ് വ്യാജമദ്യ വില്പന നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യനിരോധന നയം നല്ല ഉദ്ദേശത്തോടെയുള്ളതാണെങ്കിലും അത് നടപ്പിലാക്കുന്ന രീതി ഫലപ്രദമല്ലെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു. ജൻ സുരാജ് പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് ഭാരതി ദുരന്തബാധിത പ്രദേശം സന്ദർശിച്ചു. 2023-ൽ മോതിഹാരിയിൽ 44 പേർ വിഷമദ്യം കഴിച്ച് മരിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് മദ്യനിരോധനം നിലനിൽക്കുമ്പോഴും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് നിതീഷ് കുമാർ സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

