ഹനോയി: വിയറ്റ്‌നാം ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാം വൻ വിജയം കരസ്ഥമാക്കി. ആകെ 500 സീറ്റുകളിൽ 482 എണ്ണത്തിലും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.(Vietnam election, Communist Party sweeps 482 out of 500 seats)
മാർച്ച് 15-ന് നടന്ന വോട്ടെടുപ്പിൽ 99 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം ഏപ്രിൽ 6-ന് ആരംഭിക്കും. ഈ സമ്മേളനത്തിലാകും പ്രധാനമന്ത്രി, പ്രസിഡന്റ് ഉൾപ്പെടെയുള്ള പുതിയ ഭരണത്തലവന്മാരെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. ജനുവരിയിൽ നടന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടോ ലാം പ്രസിഡന്റ് പദവി കൂടി ഏറ്റെടുത്തേക്കും.
ഇതോടെ ചൈനയിൽ ഷി ജിൻപിംഗ് വഹിക്കുന്നതിന് സമാനമായ ഇരട്ട പദവികളിലേക്ക് വിയറ്റ്‌നാം രാഷ്ട്രീയവും മാറും. ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയും വിയറ്റ്‌നാമും ഔദ്യോഗികമായി അടുത്ത ബന്ധം പുലർത്തുന്നു.

