ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ഇഡോ നെതന്യാഹുവും കൊല്ലപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇരുവരുടെയും മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെന്നും വ്യക്തമായിട്ടുണ്ട്.(Was Itamar Ben Gvir injured and Netanyahu’s brother Iddo killed in Iranian air strikes?)
ഇറാന്റെ ആക്രമണത്തിൽ ബെൻ ഗ്വിറിന്റെ വീടിന് തീപിടിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് പ്രധാനമായും പ്രചരിക്കുന്നത്. എന്നാൽ ടെൽ അവീവിലെ അദ്ദേഹത്തിന്റെ വീടിന് നേരെ ആക്രമണം നടന്നതായി ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2024 ഏപ്രിലിൽ റാമള്ളയിൽ വെച്ച് ബെൻ ഗ്വിർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നൽ തെറ്റിച്ചുപോയതിനെത്തുടർന്ന് അപകടത്തിൽപ്പെട്ടിരുന്നു.
അന്ന് അദ്ദേഹത്തിനും മകൾക്കും നിസാര പരിക്കേറ്റിരുന്നു. പ്രധാനമന്ത്രിയുടെ സഹോദരൻ ഇഡോ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാർത്തയ്ക്കും യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവുമില്ല. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 28 മുതൽ മാർച്ച് 4 വരെ ഇസ്രയേലിനെതിരെ ഇറാൻ കടുത്ത വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.

