ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ പരീക്ഷാ ഹാളിന് പുറത്തുവെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ കുത്തിക്കൊന്നു (Madhya Pradesh student stabbed to death Damoh). ദാമോ നഗരത്തിലെ ഓജസ്വിനി സ്‌കൂളിലെ വിദ്യാർത്ഥിയായ ഋഷി അഹിർവാർ ആണ് കൊല്ലപ്പെട്ടത്. അവസാന പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങിയ ഋഷിയെ ഒരു സംഘം സഹപാഠികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
പരീക്ഷാ ഹാളിൽ വെച്ച് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പറഞ്ഞുനൽകണമെന്ന് ചില സഹപാഠികൾ ഋഷിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ഋഷി തയ്യാറാകാതിരുന്നതാണ് വൈരാഗ്യത്തിന് കാരണം. ഉത്തരങ്ങൾ നൽകാത്തതിനെച്ചൊല്ലി ഫെബ്രുവരി 27-നും മാർച്ച് രണ്ടിനും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. അവസാന പരീക്ഷയുടെ ദിവസം ഇതിന് പ്രതികാരം ചെയ്യുമെന്ന് സഹപാഠികൾ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് പുറത്തിറങ്ങിയ ഋഷിയെ കാത്തുനിന്ന സംഘം കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഋഷിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം നഷ്ടപ്പെട്ടതിനെ തുടർന്ന് മരണം സംഭവിച്ചു. ഋഷിക്ക് നേരത്തെ തന്നെ വിളർച്ച (Anemia) ഉണ്ടായിരുന്നതിനാൽ രക്തം വാർന്നുപോയത് ആരോഗ്യനില പെട്ടെന്ന് മോശമാകാൻ കാരണമായെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ നിരവധി വിദ്യാർത്ഥികളെ പോലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള എട്ട് വിദ്യാർത്ഥികളെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ കേസെടുത്തതായും അന്വേഷണം ഊർജ്ജിതമാക്കിയതായും ദാമോ പോലീസ് അറിയിച്ചു. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നടന്ന ഈ ക്രൂരകൃത്യം വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
Story Summary :
A Class 10 student named Rishi Ahirwar was stabbed to death by his classmates in Damoh, Madhya Pradesh, for refusing to show his answers during an exam. The incident occurred outside Ojaswini School after the final exam on Friday. Despite being rushed to the district hospital, Rishi succumbed to excessive blood loss. Police have identified eight students involved in the crime and registered a case against them.

