തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ പ്രതിക്ക്, പതിനഞ്ചുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഏഴ് വർഷം കഠിനതടവ് (Thiruvananthapuram Fast Track Court verdict). മുട്ടത്തറ സ്വദേശി ജയകുമാറിനെ (65) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
2025 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ വെച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും കുട്ടി ഉടൻ തന്നെ പിതാവിന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. തുടർന്ന് വഞ്ചിയൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി മുൻപും സമാനമായ ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. 2012ൽ , ഒരു കല്യാണമണ്ഡപത്തിൽ വാച്ചറായി ജോലി ചെയ്യവെ മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ജയകുമാർ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.
വഞ്ചിയൂർ പോലീസ് സബ് ഇൻസ്‌പെക്ടർ അലക്സ് സി ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. എച്ച്.എ. രവി ശങ്കർ തമ്പി എന്നിവർ കോടതിയിൽ ഹാജരായി.
Story Summary:
Jayakumar (65), a resident of Muttathara, has been sentenced to seven years of rigorous imprisonment for sexually assaulting a 15-year-old boy. The verdict was delivered by the Thiruvananthapuram Special Fast Track Court. Notably, the accused is a repeat offender who had previously served a seven-year sentence for raping a mentally ill woman in 2012. The current incident occurred in April 2025, leading to a swift investigation by the Vanchiyoor police.

