ടെഹ്‌റാൻ: അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ ഇറാന്റെ ഭരണം നിയന്ത്രിക്കാൻ ആയത്തുള്ള അലി റേസ അറാഫിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൗൺസിൽ ചുമതലയേറ്റിരുന്നു. അധികാരമേറ്റതിന് പിന്നാലെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല സംഘടനകൾ നടത്തിയ പ്രത്യാക്രമണങ്ങളുടെ കണക്കുകൾ അദ്ദേഹം പുറത്തുവിട്ടു.(Iran’s interim leader confirms 67 attacks on US bases)
ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഇതുവരെ 67 ആക്രമണങ്ങൾ അമേരിക്കൻ താവളങ്ങൾക്ക് നേരെ നടത്തിയതായി അലി റേസ അറാഫി വ്യക്തമാക്കി. നാല് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 6 അമേരിക്കൻ സൈനിക താവളങ്ങളെയും ഇറാഖിലെ രണ്ട് പ്രവിശ്യകളെയുമാണ് റെസിസ്റ്റൻസ് ഗ്രൂപ്പുകൾ ലക്ഷ്യം വെച്ചത്.
ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇറാഖിലെ ഷിയാ മുസ്ലിം സംഘടനകളുടെ സഖ്യമാണിത്. ഖമേനിയുടെ വധത്തിന് പ്രതികാരമായാണ് ഈ നീക്കങ്ങൾ. 67-കാരനായ അലി റേസ അറാഫി ഇറാന്റെ മത-രാഷ്ട്രീയ തലപ്പത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. കൊല്ലപ്പെട്ട അലി ഖമേനിയുടെ ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഇറാനിലെ ശക്തമായ ഗാർഡിയൻ കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനും രാജ്യത്തെ സെമിനാരി സംവിധാനത്തിന്റെ തലവനുമാണ് അദ്ദേഹം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ അറാഫിക്കൊപ്പം പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈൻ മൊഹ്സെനി-എജെയ് എന്നിവരടങ്ങുന്ന സമിതിയാണ് രാജ്യം ഭരിക്കുക. ഇറാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 111 പ്രകാരമാണ് ഈ അടിയന്തര ഭരണസംവിധാനം നിലവിൽ വന്നത്.

