ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ട സംഭവത്തിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന “അസ്വസ്ഥജനകമായ മൗനം” ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന് സോണിയ ഗാന്ധി. ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവനെ ഇത്തരത്തിൽ കൊലപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കടന്നുകയറ്റവുമാണെന്നും അവർ പറഞ്ഞു.(Sonia Gandhi questions the Government’s silence on Khamenei’s assassination)
നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ല. ഇത് ഇന്ത്യയുടെ ധാർമ്മിക ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള പിന്മാറ്റമാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ എന്നും കാത്തുസൂക്ഷിച്ചിരുന്ന സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് കരുത്ത് നൽകിയിരുന്നത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഒരു രാഷ്ട്രത്തലവനെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തിയത് ആഗോള ക്രമത്തിന്റെ തകർച്ചയായാണ് കാണേണ്ടത്.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം ആരംഭിക്കുമ്പോൾ സർക്കാർ ഈ വിഷയത്തിൽ വ്യക്തമായ നിലപാട് പാർലമെന്റിൽ അറിയിക്കണം. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി ഇറാൻ സന്ദർശിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സോണിയ ഗാന്ധി തന്റെ പ്രസ്താവനയിൽ പരാമർശിച്ചു. ഖമേനിയുടെ വധത്തെ കോൺഗ്രസ് ശക്തമായി അപലപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയും നേരത്തെ തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു.

