പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വൻ ലഹരിമരുന്ന് വേട്ട. 32 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് പിടികൂടി (Perumbavoor Ganja Bust). മിൻഹാജ് (47), ടുട്ടുൾ ഷെയ്ക്ക് (36), മാസും ഷേക്ക് (36) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ഏഴ് മണിയോടെ മാറമ്പിള്ളിയിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്. പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.
പെരുമ്പാവൂർ മേഖലയിൽ ലഹരിമരുന്ന് എത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ഏജന്റുമാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഇവർ മുൻപും സമാന രീതിയിൽ ലഹരി കടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

