റിയാദ്: അയൽരാജ്യങ്ങൾക്കും ഗൾഫ് മേഖലയ്ക്കും നേരെ ഇറാൻ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് സൗദി അറേബ്യയും യുഎഇയും കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതിന്റെ ഭാഗമായി യുഎഇ തങ്ങളുടെ എംബസി അടച്ചുപൂട്ടുകയും ഉദ്യോഗസ്ഥരെ പിൻവലിക്കുകയും ചെയ്തു.(Saudi Foreign Ministry summons Iranian ambassador and criticizes)
സൗദി വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡർ അലി റെസ ഇനായത്തിയെ വിളിച്ചുവരുത്തി രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു. മേഖലയുടെ സുരക്ഷ തകർക്കുന്ന നടപടികളിൽ സൗദിക്കുള്ള കടുത്ത നിരാശ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽഖുറൈജി അംബാസഡറെ നേരിട്ടറിയിച്ചു.
അയൽരാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സൗദി വ്യക്തമാക്കി. ഇറാൻ സാധാരണ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ടെഹ്റാനിലെ എംബസി അടയ്ക്കാൻ യുഎഇ തീരുമാനിച്ചത്. അംബാസഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചുവിളിച്ചു. ഇതോടെ നയതന്ത്രതലത്തിൽ ഇറാൻ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
യുഎഇ നേരിട്ട ആക്രമണങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ച അദ്ദേഹം ഇന്ത്യയുടെ പൂർണ്ണ ഐക്യദാർഢ്യം അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇതുവരെ നിഷ്പക്ഷത പാലിച്ചിരുന്ന ഇന്ത്യ, ആദ്യമായാണ് യുഎഇക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്നത് എന്നത് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.

