ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ മുജ്തബ തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.(Iran is preparing to write a new history after the Khamenei era, Mojtaba Khamenei as successor)
അലി ഖമേനിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ. ദീർഘകാലമായി പിതാവിന്റെ നിഴലായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിന് ഇറാന്റെ സൈനിക-ഭരണ സംവിധാനങ്ങളിൽ വലിയ സ്വാധീനമുണ്ട്. ഇറാന്റെ കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മുജ്തബ.
ഔദ്യോഗിക പദവികൾ വഹിച്ചിട്ടില്ലെങ്കിലും പിതാവിന്റെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ഇറാനിലെ രാഷ്ട്രീയ ഘടനയിൽ പ്രസിഡന്റിനേക്കാൾ മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും ഈ പദവിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നത് പരമോന്നത നേതാവാണ്.
സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ്. ഐആർജിസി കമാൻഡറെ നിയമിക്കാനും നീക്കം ചെയ്യാനും അധികാരമുണ്ട്. ജുഡീഷ്യറി, രഹസ്യാന്വേഷണ വിഭാഗം, സ്റ്റേറ്റ് മീഡിയ എന്നിവ നേരിട്ട് ഈ പദവിക്ക് കീഴിലാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട രണ്ടാമത്തെ പരമോന്നത നേതാവായിരുന്നു അലി ഖമേനി. 1989-ൽ ആയത്തുല്ല റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അദ്ദേഹം അധികാരമേറ്റത്. 35 വർഷത്തെ ഭരണത്തിന് ശേഷം അലി ഖമേനി വിടവാങ്ങുമ്പോൾ, കുടുംബവാഴ്ച എന്ന വിമർശനം മറികടന്ന് മുജ്തബയെ പുരോഹിത സമിതി അംഗീകരിക്കുമോ എന്നത് നിർണ്ണായകമാണ്.

