ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് പടരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം അതിശക്തമായ സ്ഫോടനം നടന്നതായും കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.(Dubai’s Burj Khalifa Hit By Iran Missile? Video Shows Explosion)
ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനമുണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ മുഴങ്ങിയതോടെ ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. കെട്ടിടത്തിന് നേരിട്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. ഏകദേശം 1.5 ബില്യൺ ഡോളർ നിർമ്മാണച്ചെലവുള്ള ഈ വിസ്മയ ഗോപുരത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
ദുബായിയുടെ അഭിമാന സ്തംഭമായ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണമുണ്ടാവുകയും അവിടെ തീപ്പിടുത്തം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടും മേഖലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ജബൽ അലി തുറമുഖവും ആക്രമിക്കപ്പെട്ടു.
ദുബായിക്ക് പുറമെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായാണ് വിവരങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ബുർജ് ഖലീഫയുടെ സുരക്ഷയിൽ ലോകം ആശങ്കാകുലരാണ്. അതിർത്തികളിൽ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്.

