ഷാർജ : അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തുന്ന തിരിച്ചടി അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് (Kuwait International Airport) നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ചില ജീവനക്കാർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
കുവൈത്ത് വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജീവനക്കാർക്ക് നിസാര പരിക്കേൽക്കുകയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചു.
അബുദാബിയിലും ദുബായിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് അബുദാബിയിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. യുഎഇയിലെ അൽ-ദാഫ്ര (Al-Dhafra) സൈനിക താവളത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായതായി സൂചനയുണ്ട്.
പേർഷ്യൻ ഗൾഫിൽ ഉണ്ടായിരുന്ന അമേരിക്കൻ പടക്കപ്പലുകൾ ഒമാൻ കടലിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പിൻവാങ്ങിയതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടേണ്ടതില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും അധികൃതർ അറിയിച്ചു.
ഗൾഫ് മേഖലയിലെ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള സർവീസുകൾ ഉൾപ്പെടെ പല അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.

