വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്കനിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 18 തൊഴിലാളികൾ വെന്തുമരിച്ചു (Andhra Pradesh Firecracker Blast). സമർലകോട്ട മണ്ഡലത്തിലെ വെറ്റ്ലപാലം ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2:45-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സ്ഫോടന സമയത്ത് യൂണിറ്റിലുണ്ടായിരുന്ന 20-ഓളം തൊഴിലാളികളിൽ 18 പേരും കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. യൂണിറ്റിന് സമീപത്തെ നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ജനലുകൾ തകരുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റവരെ കാക്കിനാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം , അപകടം നടന്ന പടക്കനിർമ്മാണ യൂണിറ്റിന് നിയമപരമായ ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അമിതമായി വെടിമരുന്ന് ശേഖരിച്ചതാണോ അതോ അശ്രദ്ധയാണോ അപകടത്തിന് പിന്നിലെന്ന് ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു വരികയാണ്. മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ദുരിതാശ്വാസ നടപടികൾക്ക് ഉത്തരവിടുകയും ചെയ്തു.
Story Summary: At least 18 people, mostly women, were killed in a massive explosion at a firecracker manufacturing unit in Vetlapalam village, Kakinada district, Andhra Pradesh. The blast occurred around 2:45 PM and was felt up to 5 km away. Bodies were recovered from nearby paddy fields. Injured workers have been shifted to Kakinada Government General Hospital. Police confirmed the unit had a valid license.

