തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ സുപ്രധാന വാഗ്ദാനം പാലിച്ച് ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കി സർക്കാർ ഉത്തരവിറക്കി (Kerala Assured Pension Scheme). വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പരമാവധി പെൻഷനായി ഉറപ്പാക്കുന്നതാണ് പുതിയ പദ്ധതി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
2026 ഏപ്രിൽ 1 മുതൽ പുതിയ പെൻഷൻ പദ്ധതി നിലവിൽ വരും. വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50% ആയിരിക്കും പരമാവധി പെൻഷൻ തുക. സർവീസ് കാലയളവ് അനുസരിച്ചായിരിക്കും കൃത്യമായ തുക നിശ്ചയിക്കുക. 2026 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് നാഷണൽ പെൻഷൻ സ്കീമോ (NPS) അതല്ലെങ്കിൽ പുതിയ അഷ്വേർഡ് പെൻഷൻ സ്കീമോ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടാകും.
നിലവിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ (NPS) ഭാഗമായിട്ടുള്ള ജീവനക്കാർക്കും പുതിയ അഷ്വേർഡ് സ്കീമിലേക്ക് മാറാൻ അവസരം നൽകും. പെൻഷനോടൊപ്പം ക്ഷാമാശ്വാസവും (Dearness Relief) ജീവനക്കാർക്ക് ലഭ്യമാകും.
ധനമന്ത്രിയുടെ പ്രതികരണം:
“എൽ.ഡി.എഫ് സർക്കാർ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയൂ, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യും,” എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കുറിച്ചു. ജീവനക്കാരുടെ ദീർഘകാലമായുള്ള ആശങ്കകൾക്കും ആവശ്യങ്ങൾക്കും ഇതോടെ ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പങ്കാളിത്ത പെൻഷനെതിരെ ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി നടത്തിവന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഈ തീരുമാനത്തോടെ അയവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Story Summary: The Kerala government has issued an order implementing the ‘Assured Pension Scheme’ for state employees, fulfilling a major poll promise. Effective from April 1, 2026, the scheme guarantees a maximum pension of 50% of the last drawn basic salary. New recruits can choose between NPS and the Assured scheme, while existing NPS members will have the option to switch. Finance Minister K.N. Balagopal stated that this fulfills a long-standing demand of the employees.

