കൊല്ലം/തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആർ.എസ്.പിയിൽ അസാധാരണ പ്രതിസന്ധി (RSP Candidate Dispute Eravipuram). കൊല്ലം ജില്ലയിലെ പാർട്ടിയുടെ ഉറച്ച സീറ്റായ ഇരവിപുരത്തെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പാർട്ടി പിളർപ്പിന്റെ വക്കിലെത്തി. എൻ.കെ. പ്രേമചന്ദ്രൻ തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ദുർവാശി കാണിക്കുന്നുവെന്ന് ആരോപിച്ച് ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവെച്ചു.
തന്റെ മകൻ കാർത്തിക്കിനെ ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കാൻ എൻ.കെ. പ്രേമചന്ദ്രൻ ശക്തമായ സമ്മർദ്ദം ചെലുത്തി. സംസ്ഥാന സെക്രട്ടറിയേറ്റിൽ കാർത്തിക്കിന്റെ പേരിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. എന്നാൽ, മകനെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ലെന്ന് ഷിബു ബേബി ജോണും എ.എ. അസീസും കടുത്ത നിലപാടെടുത്തു. “എണ്ണം നോക്കിയാണ് തീരുമാനമെങ്കിൽ ഞാനങ്ങ് ഇറങ്ങിയേക്കാം” എന്ന് ഷിബു രാജി ഭീഷണി മുഴക്കിയതോടെയാണ് രംഗം വഷളായത്.
ഒടുവിൽ തർക്കം പരിഹരിക്കാനായി ആർ.വൈ.എഫ് (RYF) സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ ഷിബു ബേബി ജോൺ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എം.എസ്. ഗോപകുമാറിനെയും കാർത്തിക്കിനെയും ഒഴിവാക്കാനാണ് വിഷ്ണു മോഹനെ കൊണ്ടുവന്നത്.
തന്റെ മകനെതിരെ എ.എ. അസീസ് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റിയിൽ പ്രേമചന്ദ്രൻ പൊട്ടിത്തെറിച്ചു. ഭൂരിപക്ഷം ഉണ്ടായിട്ടും മകനെ വെട്ടിയതിൽ പ്രേമചന്ദ്രൻ വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് എൻ. നൗഷാദിന്റെ രാജി. പാർട്ടിയിൽ നിന്ന് ഇനിയും കൂടുതൽ പേർ രാജിവെക്കുമെന്നും വിജയസാധ്യതയുള്ളവരെ തഴഞ്ഞതിൽ പ്രതിഷേധമുണ്ടെന്നും നൗഷാദ് വ്യക്തമാക്കി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കൊല്ലം ജില്ലയിൽ പാർട്ടിക്കുള്ളിലുണ്ടായ ഈ പൊട്ടിത്തെറി നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് (UDF) നേതൃത്വം.
Story Summary: Internal crisis in RSP intensified as Eravipuram constituency secretary N. Naushad resigned in protest over candidate selection. The conflict arose after N.K. Premachandran MP insisted on fielding his son Karthik, a move heavily opposed by Shibu Baby John and A.A. Aziz. After Shibu threatened to resign, Vishnu Mohan was declared the candidate. Naushad alleged that promising candidates were sidelined for nepotism and predicted a wave of resignations.

