മലപ്പുറം: അരീക്കോടിന് സമീപം മപ്പാലത്ത് മൂന്ന് പെൺകുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ബിഹാർ സ്വദേശി ഷീല ദേവി, ഭർത്താവ് രാജേഷ് ശർമ എന്നിവരെയാണ് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തത്. 5, 6, 11 വയസുള്ള പെൺകുട്ടികൾക്കാണ് ഈ ക്രൂരത നേരിടേണ്ടി വന്നത്.(Stepmother and father who brutally attacked 3 girls in Malappuram remanded)
രാജേഷ് ശർമയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ് ഇവർ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വീടിന് അടുത്തുള്ള കടയിൽ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് നാട്ടുകാർ ഇവരുടെ കാലിലെയും ശരീരത്തിലെയും പൊള്ളലേറ്റ മുറിവുകൾ ശ്രദ്ധിച്ചത്. തുടർന്ന് വിവരം ചോദിച്ചറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടികളെ ഷീല ദേവി മുൻപും പലതവണ ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴയതും പുതിയതുമായ നിരവധി പൊള്ളലുകളുണ്ട്. പല മുറിവുകളിലും അണുബാധയേറ്റ നിലയിലാണ്. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്.

