ന്യൂഡൽഹി: എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം രാഷ്ട്രീയപ്പോരിലേക്ക്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ ശക്തികളുമായി രാഹുലിന് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ബി.ജെ.പി ഉന്നയിക്കുന്നത്.(AI Summit Protest, BJP against Rahul Gandhi)
പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഹിമാചൽ പ്രദേശിലെത്തിയ 20 അംഗ ഡൽഹി പോലീസ് സംഘത്തിനെതിരെ ഹിമാചൽ പോലീസ് കേസെടുത്തു. മുൻകൂട്ടി അറിയിക്കാതെയാണ് ഡൽഹി പോലീസ് എത്തിയതെന്നും ഇത് ‘തട്ടിക്കൊണ്ടുപോകൽ’ ശ്രമമാണെന്നുമാണ് ഹിമാചൽ പോലീസിന്റെ നിലപാട്. രണ്ട് സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലായി ഈ സംഭവം മാറിയിരിക്കുകയാണ്.
എ.ഐ ഉച്ചകോടി അലങ്കോലമാക്കാൻ ശ്രമിച്ച കോൺഗ്രസിന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വിമർശിച്ചിരുന്നു. ഷർട്ടൂരിയില്ലെങ്കിലും കോൺഗ്രസ് ഇപ്പോൾ നഗ്നമാണ്. ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ പോലും ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

