വാഷിങ്ടൺ: അമേരിക്കയുമായുള്ള ചരിത്രപരമായ ആണവ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന മൂന്നാം വട്ട ചർച്ചയ്ക്ക് മുന്നോടിയായാണ് ഈ ശുഭപ്രതീക്ഷ. എന്നാൽ, കരാർ നടന്നില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് ‘വളരെ മോശം ദിവസങ്ങൾ’ ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.(Iran’s Foreign Minister says nuclear deal with US is near)
ചർച്ചകൾ പുരോഗമിക്കെ ഇറാൻ ജനതയെ ലക്ഷ്യമിട്ട് സിഐഎ പേർഷ്യൻ ഭാഷയിൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചയായി. സിഐഎ നിങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന വാചകത്തോടെ സുരക്ഷിതമായി അമേരിക്കൻ ഏജൻസിയെ എങ്ങനെ ബന്ധപ്പെടാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളാണ് പോസ്റ്റിലുള്ളത്. വിവരദാതാക്കളെ കണ്ടെത്താനും ഇറാനിലെ ആഭ്യന്തര സാഹചര്യം വിലയിരുത്താനുമാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.
ആണവായുധം നിർമ്മിക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. എന്നാൽ ആണവ സംവിധാനം പൂർണ്ണമായി ഉപേക്ഷിക്കില്ലെന്ന നിലപാടിലാണവർ. ഇറാന് ആണവ സംവിധാനമേ പാടില്ലെന്ന നിലപാടിൽ ബെഞ്ചമിൻ നെതന്യാഹു ഉറച്ചുനിൽക്കുന്നു.

