തിരുപ്പതി: തിരുപ്പതിയിലെ മോഹൻ ബാബു യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിനിയെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Tirupati Student Death). പുങ്കനൂർ മംഗലം ഗ്രാമ സ്വദേശിനിയായ ഭുവന (22) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിലെ ചുവരിൽ അവസാനമായി ചില വരികൾ കുറിച്ച ശേഷമാണ് ഭുവന ജീവിതം അവസാനിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ചൊവ്വാഴ്ച ഏറെ നേരമായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭുവനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ചുവരിൽ “ഒടുവിൽ, സൈൻ ഓഫ് ചെയ്യുകയാണ്” (And finally, signing off) എന്ന് ഭുവന എഴുതിവെച്ചിരുന്നു. ഈ വരികൾ ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിക്കുന്നു. ചന്ദ്രഗിരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പതി റൂയ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.
ഭുവനയുടെ മരണത്തിന് പിന്നിൽ യൂണിവേഴ്സിറ്റിയിലെ മാനസിക സമ്മർദ്ദവും ചില ക്രമക്കേടുകളുമാണെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സർവ്വകലാശാല അധികൃതർ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ക്യാമ്പസിനുള്ളിൽ മുദ്രാവാക്യം വിളികളുയർന്നു.
മരണകാരണം ഇതുവരെ പൂർണ്ണമായും വ്യക്തമല്ലെന്നും വിദ്യാർത്ഥിനിയുടെ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ച് വരികയാണെന്നും ചന്ദ്രഗിരി ഇൻസ്‌പെക്ടർ സുരേഷ് കുമാർ അറിയിച്ചു.
Story Summary: Bhuvana (22), a final-year B.Tech student at Mohan Babu University, was found dead in her private hostel room in Tirupati. A note on the wall read “And finally, signing off.” Student unions are protesting against the university, alleging irregularities and pressure led to her death.

