ജനീവ: ലോകമെമ്പാടും മനുഷ്യാവകാശങ്ങൾ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റണി ഗുട്ടെറസ് (UN Secretary General Antonio Guterres). ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഡാൻ, ഗാസ, ഉക്രെയ്ൻ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനും സാധാരണക്കാരുടെ ദുരിതത്തിനും കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമവാഴ്ചയെ കായികബലം കൊണ്ട് അടിച്ചമർത്തുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഗുട്ടെറസ് പറഞ്ഞു. മനുഷ്യാവകാശങ്ങളെ രാജ്യങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം തിരഞ്ഞെടുക്കാവുന്ന ഒരു മെനുവായി കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയും വിദഗ്ധർക്ക് നേരെയുള്ള ആക്രമണങ്ങളും കാരണം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംവിധാനം നിലനിൽപ്പിനായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ ദാതാക്കൾ ഫണ്ട് വെട്ടിക്കുറച്ചതോടെ യുഎൻ മനുഷ്യാവകാശ ഓഫീസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. മാനുഷിക ആവശ്യങ്ങൾ വർദ്ധിക്കുമ്പോഴും ഫണ്ടുകൾ ഇല്ലാതാകുന്നത് ആശങ്കാജനകമാണ്. ഐക്യരാഷ്ട്രസഭയ്ക്ക് നൽകാനുള്ള 4 ബില്യൺ ഡോളറിൽ 160 ദശലക്ഷം ഡോളർ മാത്രമാണ് ഫെബ്രുവരിയിൽ അമേരിക്ക നൽകിയതെന്ന് യുഎൻ വക്താവ് അറിയിച്ചു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ അംഗരാജ്യങ്ങൾ മുന്നോട്ട് വരണമെന്ന് ഗുട്ടെറസ് അഭ്യർത്ഥിച്ചു.
Summary: UN Secretary-General Antonio Guterres warned that human rights are under global assault, with the rule of force replacing the rule of law in conflict zones like Gaza and Ukraine.

