ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെയും (ISI) ബംഗ്ലാദേശ് കേന്ദ്രീകൃത ഭീകരസംഘടനകളുടെയും സഹായത്തോടെ ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടുപേരെ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിന്നായി പിടികൂടി (Terror Suspects Arrested). തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്രനിർമ്മാണ ശാലകളിൽ നിന്ന് ആറുപേരെയും പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുപേരെയുമാണ് പിടികൂടിയത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനും ഉൾപ്പെടുന്നു.
മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നതെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. തമിഴ്‌നാട് പോലീസ് പിടികൂടിയ പ്രതികളെ ഡൽഹി പോലീസിന് കൈമാറും. ഡൽഹിയിലെ ചെങ്കോട്ടയ്ക്കും പ്രമുഖ ക്ഷേത്രങ്ങൾക്കും നേരെ സ്ഫോടനം നടത്താൻ ലഷ്കർ-ഇ-തൊയ്ബ പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഈ അറസ്റ്റ്.
ഫെബ്രുവരി ആറിന് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഭീകരർ ഇന്ത്യയിൽ ആക്രമണത്തിന് ലക്ഷ്യമിട്ടതെന്ന് സൂചനയുണ്ട്. 2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് ശേഷം സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്ന ഉമർ മുഹമ്മദ് ആയിരുന്നു അന്ന് സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത്. നിലവിൽ പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ വലിയ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
Summary: Eight individuals suspected of plotting major terror attacks in India with support from Pakistan’s ISI and Bangladesh-based groups have been arrested in Tamil Nadu and West Bengal.

