തിരുവല്ല: മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു (Thiruvalla Student Suicide). വായ്പൂർ സ്വദേശി ജാവേദിനെയാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെരിങ്ങോളിലെ വീട്ടിലായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
അപർണയ്ക്കും സഹോദരനും ജാവേദ് മൊബൈൽ ഫോണുകൾ വാങ്ങി നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് കാവുംഭാഗം ജംക്ഷനിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അപർണയുടെ ഫോൺ ജാവേദ് എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടു.ഇതിന് പിന്നാലെ വീട്ടിലെത്തിയ അപർണ അടുക്കളയിലെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വിവരം ജാവേദിനെ വിളിച്ചറിയിച്ചിരുന്നതായാണ് സൂചന.
വിവരം അറിഞ്ഞ് സ്കൂട്ടറിൽ എത്തിയ ജാവേദ് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോഴാണ് അയൽവാസികൾ വിവരം അറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് അപർണയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ജാവേദിന്റെ പങ്കിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



