വാഷിങ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, മിഡിൽ ഈസ്റ്റിലേക്ക് അൻപതിലധികം യുദ്ധവിമാനങ്ങളെ അധികമായി വിന്യസിച്ച് അമേരിക്ക. മേഖലയിലെ യുഎസ് നാവിക-വ്യോമ കരുത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കമെന്ന് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.(America increases war preparations in the Middle East, 50 fighter jets deployed during talks)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ F-22, F-35, F-16 വിഭാഗത്തിൽപ്പെട്ട അത്യാധുനിക ഫൈറ്റർ ജെറ്റുകൾ മേഖലയിലെത്തി. വിമാനങ്ങളുടെ നീക്കം സ്വതന്ത്ര ഫ്‌ലൈറ്റ് ട്രാക്കിംഗ് ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകൾക്കൊപ്പം മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെട്ടു. നിലവിൽ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ നീങ്ങുന്ന ഈ കപ്പൽവ്യൂഹം ഒരാഴ്ചയ്ക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തും.
ഈ വർഷം ആദ്യം വിന്യസിക്കപ്പെട്ട യുഎസ്എസ് എബ്രഹാം ലിങ്കണ് പുറമെയാണ് ഈ പുതിയ സന്നാഹങ്ങൾ. സൈനിക നീക്കങ്ങൾക്കിടയിലും ജനീവയിൽ നടക്കുന്ന പരോക്ഷ ചർച്ചകളിൽ ഇരുപക്ഷവും ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.



