ജനീവ: ലോകം ഉറ്റുനോക്കുന്ന ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ജനീവയിൽ ഒമാന്റെ മധ്യസ്ഥതയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ കരാറിലെത്താൻ ആവശ്യമായ പൊതുവായ തത്വങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നാണ് വിവരം. കരാറിന്റെ കരട് രേഖ തയ്യാറാക്കാൻ സന്നദ്ധത അറിയിച്ച ഇറാൻ, ഇത് രണ്ടാഴ്ചയ്ക്കകം രേഖാമൂലം കൈമാറുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Geneva talks, Iran and US move towards final agreement amid clashes)
ചർച്ചകൾ ക്രിയാത്മകമാണെന്നും വരാനിരിക്കുന്ന കരാറിന്റെ അടിസ്ഥാന ശിലകളായി വർത്തിക്കുന്ന തത്വങ്ങളിൽ ഇരുപക്ഷവും യോജിച്ചതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചി വ്യക്തമാക്കി. തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആവർത്തിച്ചു. എന്നാൽ ആണവ സാങ്കേതിക വിദ്യ പൂർണ്ണമായി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവ പരിമിതപ്പെടുത്തലുകൾക്ക് പകരമായി ഉപരോധങ്ങളിൽ ഇളവ് നൽകുന്ന കാര്യമാണ് അമേരിക്ക പരിഗണിക്കുന്നത്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന മുൻപത്തെ നിലപാടുകളിൽ അയവില്ല. ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിൽ യുദ്ധത്തിന്റെ കരിനിഴൽ വിട്ടുമാറിയിട്ടില്ല. അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പ് നൽകിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി.
ഇതിന് പിന്നാലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ അപ്രതീക്ഷിത മിസൈൽ പരീക്ഷണം നടത്തി. സുരക്ഷാ കാരണങ്ങളാൽ ജലപാതയുടെ ചില ഭാഗങ്ങൾ മണിക്കൂറുകളോളം അടച്ചിട്ടത് ആഗോള എണ്ണ വിപണിയെയും ആശങ്കയിലാഴ്ത്തി.



