ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ചീഫ് അഡ്വൈസർ പദവിയിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യക്കെതിരെ പരോക്ഷമായ പരാമർശങ്ങളുമായി നോബൽ ജേതാവ് മുഹമ്മദ് യൂനസ് (Muhammad Yunus Farewell Speech controversy). ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ (7 Sisters) നേപ്പാൾ, ഭൂട്ടാൻ എന്നീ അയൽരാജ്യങ്ങൾക്കൊപ്പം ചേർത്ത് ഒരു സാമ്പത്തിക മേഖലയായി അദ്ദേഹം വിശേഷിപ്പിച്ചു. ബംഗ്ലാദേശിന്റെ തുറമുഖങ്ങളും സമുദ്രപാതകളും ഈ പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയുടെ കവാടമായി മാറുമെന്ന യൂനസിന്റെ പ്രസ്താവന ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.
വിദേശനയത്തിൽ ബംഗ്ലാദേശ് പൂർണ്ണമായ ‘പരമാധികാരവും അന്തസ്സും’ വീണ്ടെടുത്തുവെന്നും ഇനി ആരുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചല്ല രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ ഏറെ ഗൗരവത്തോടെ കാണുന്ന ചൈനയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. തന്ത്രപ്രധാനമായ തീസ്ത നദി പദ്ധതിയിൽ ചൈനയുമായുള്ള പുരോഗതിയും സൈനിക നവീകരണത്തിനുള്ള ശ്രമങ്ങളും പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
അതേസമയം, തന്റെ 18 മാസത്തെ ഭരണകാലത്ത് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചോ പള്ളികൾക്കും വീടുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചോ സംസാരിക്കാൻ യൂനസ് തയ്യാറായില്ല. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും ജനാധിപത്യപരമായ സുതാര്യത ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന ആഭ്യന്തര വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യൂനസ് തീവ്ര ദേശീയവാദപരമായ പ്രസംഗം നടത്തിയതെന്ന് കരുതപ്പെടുന്നു.
Summary: In his farewell address, outgoing Bangladesh leader Muhammad Yunus asserted national sovereignty and proposed a regional economic vision grouping India’s “Seven Sisters” with Nepal and Bhutan.



