കോഴിക്കോട്: മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ (MRS) ഭക്ഷ്യവിഷബാധ (Kuttiadi Food Poisoning). ഞായറാഴ്ച രാത്രി നൽകിയ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ 31 വിദ്യാർത്ഥിനികളെ മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏതാനും കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെയായപ്പോഴേക്കും കൂടുതൽ കുട്ടികൾക്ക് കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി വിളമ്പിയ ചിക്കൻ കറിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിലെത്തി പരിശോധന നടത്തി. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. സ്‌കൂളിലെ ശുചിത്വ നിലവാരം പരിശോധിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



