മല്ലപ്പള്ളി: മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തിന് ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയൻ (Alin Sherin Abraham Organ Donation). തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി 15 മിനിറ്റോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കോഴിക്കോട് ചേവായൂരിൽ പുതുതായി ആരംഭിക്കുന്ന അവയവദാന കേന്ദ്രത്തിന് (Organ Donation Centre) ആലിൻ ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. ആലിന്റെ ഉന്നതമായ സ്മരണ നിലനിർത്താനാണ് ഈ തീരുമാനം.ആലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ആലിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നെടുംങ്ങാപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിൽ നടന്നത്. മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം കാണിച്ച മനസ്സ് വലിയ മനുഷ്യത്വമാണെന്നും അത് നാല് കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്കാണ് വെളിച്ചമെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



