ബംഗളൂരു: അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഹംപി കൂട്ടബലാത്സംഗ-കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ (Hampi Rape Case Verdict). ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും ക്രൂരമായി പീഡിപ്പിക്കുകയും വിനോദസഞ്ചാരിയായ യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മല്ലേഷ്, സായ്, ശരണപ്പ എന്നിവർക്കാണ് ഗംഗാവതി സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വമാണ്’ (Rarest of Rare) എന്ന് ജഡ്ജി നിരീക്ഷിച്ചു.
2025 മാർച്ച് ആറിന് ഹംപിക്ക് സമീപമുള്ള സനപുരയിലെ തുംഗഭദ്ര കനാലിനടുത്ത് വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം.പണം ആവശ്യപ്പെട്ടെത്തിയ മൂന്ന് പ്രതികൾ ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും പീഡിപ്പിക്കുകയും തടയാൻ ശ്രമിച്ച മൂന്ന് പുരുഷ വിനോദസഞ്ചാരികളെ തുംഗഭദ്ര കനാലിലേക്ക് തള്ളിയിടുകയും ചെയ്തു. ഇതിൽ ഒഡീഷയിൽ നിന്നുള്ള അമേരിക്കൻ പൗരനായ വിനോദസഞ്ചാരി മുങ്ങിമരിക്കുകയായിരുന്നു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു.
ഫെബ്രുവരി ഒൻപതിന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളിൽ കർക്കശമായ നിലപാട് സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഹംപിയിലെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായ ഈ കേസിൽ ഒരു വർഷത്തിനുള്ളിൽ തന്നെ വിധി വന്നത് നീതിന്യായ വ്യവസ്ഥയുടെ ജാഗ്രതയായി വിലയിരുത്തപ്പെടുന്നു.



