തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും ഝാർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. 336 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റിന് 224 റൺസെടുത്ത് നില്ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ അഞ്ച് വിക്കറ്റിന് 344 റൺസെന്ന നിലയിൽ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് അവസാന ദിവസം കേരളത്തെ സംബന്ധിച്ച് ശ്രദ്ധേയമായത്.
സ്കോർ – ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സ് 274, രണ്ടാം ഇന്നിങ്സ് 344/5 ഡിക്ലയേഡ്, കേരളം ഒന്നാം ഇന്നിങ്സ് – 283, രണ്ടാം ഇന്നിങ്സ് 224/4
അഞ്ച് വിക്കറ്റിന് 288 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഝാർഖണ്ഡ് 56 റൺസ് കൂടി കൂട്ടിച്ചേർത്തതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആര്യൻ ഹൂഡ 83-ഉം കുനൈൻ ഖുറേഷി 70-ഉം റൺസ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷോൺ റോജർ മൂന്ന് വിക്കറ്റും ജെ.എസ്. അനുരാജ്, കൈലാസ് ബി. നായർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ എസ്.എസ്. അക്ഷയുടെയും അഭിഷേക് ജെ. നായരുടെയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. അക്ഷയ് നാലും അഭിഷേക് 13-ഉം റൺസ് നേടിയാണ് മടങ്ങിയത്. തുടർന്നെത്തിയ ഷോൺ റോജർക്കും (0) അധികനേരം പിടിച്ചു നിൽക്കാനായില്ല. 48 റൺസെടുത്ത വരുൺ നായനാർ കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 72 റൺസെന്ന നിലയിലായിരുന്നു കേരളം.
എന്നാൽ സമ്മർദ്ദ ഘട്ടത്തിൽ ഒത്തുചേർന്ന അഹമ്മദ് ഇമ്രാനും രോഹൻ നായരും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. സമചിത്തതയോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് കേരളത്തിന് സമനില ഉറപ്പാക്കി. 152 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അഹമ്മദ് ഇമ്രാൻ 106-ഉം രോഹൻ നായർ 52-ഉം റൺസുമായി പുറത്താകാതെ നിന്നു. 13 ബൗണ്ടറികളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു അഹമ്മദ് ഇമ്രാന്റെ ഇന്നിങ്സ്.



